ഞാൻ വെറും പോഴൻ

Friday 13 April 2018

കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെയും ബി ജെ പി ഉന്നത നേതാക്കളുടെയും പ്രതികരണം....



കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് 
പ്രധാനമന്ത്രിയും ബി ജെ പി ഉന്നത നേതാക്കളും

ഇത് വരെ പ്രതികരിച്ചതായി അറിവില്ല. 

പ്രതികരിച്ചാൽ ഉടനെ 
പോസ്റ്റ് അപ്പ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.....(11:47 am, 13.04.2018)


Breaking Update : 

ഇന്ത്യയെ നടുക്കിയ രണ്ട് ബലാത്സംഗകേസുകളില്‍ രാജ്യമൊട്ടാകെ ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൌനം ഭഞ്ജിച്ചു. കത്തുവ, ഉന്നാവോ ബലാത്സംഗക്കേസുകളിൽ നരേന്ദ്രമോദിയുടെ മൌനം വിവാദമായിരുന്നു.

“കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള ഒരു സമൂഹത്തിന് ചേരുന്നതല്ല. ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും നാമെല്ലാവരും ഇതില്‍ ലജ്ജിക്കുന്നു. ഈ അവസരത്തില്‍ ഒരു കുറ്റവാളികളും രക്ഷപ്പെടുകയില്ലെന്ന് ഇരകള്‍ക്ക് പൂര്‍ണ്ണമായ നീതി ലഭിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുക തന്നെ ചെയ്യും”
ഇതായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ വ്യാപിക്കുമ്പോഴും കത്തുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മൗനം ദീക്ഷിച്ചതിനെതിരെ thequint.com വേറിട്ട ഒരു പ്രതിഷേധം ഉയർത്തിയിരുന്നു. പിന്നീട് ദി വയർ, നാഷണൽ ഹെറാൾഡ് തുടങ്ങി നിരവധി മാധ്യമങ്ങൾ ഈ ക്യാമ്പയിൻ ഏറ്റെടുത്തു. അതിനോട് ഐകദാർഢ്യം പ്രഖ്യാപിച്ച് ചെയ്തതായിരുന്നു ഈ ക്യാമ്പയിൻ. 

പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന തലക്കെട്ടിനു താഴെ

(കഠുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതിന് ശേഷം ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും)

എന്നെഴുതിയായിരുന്നു ക്വിന്റിന്റെ പ്രതിഷേധം.

Note : ഈ തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചത് രാവിലെ 11:47-നായിരുന്നു. പിന്നീട് 7:37 പിഎമ്മിനു പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നതുവരെയും തലക്കെട്ടിനു താഴെയുള്ള വാർത്താ കോളം ഒഴിഞ്ഞു കിടക്കുകയായിരുന്നു.



1975 ജൂൺ 26 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും തുടർന്ന് 21 മാസത്തോളം രാജ്യത്ത് തെരഞ്ഞെടുപ്പുകളും മൗലികാവകാശങ്ങളും സസ്‌പെൻഡ് ചെയ്യപ്പെടുകയും മാധ്യമസ്വാതന്ത്ര്യം സെൻസർ ചെയ്യപ്പെടുകയും ചെയ്തപ്പോൾ "ഇന്ത്യൻ എക്സ്പ്രസ്സ്" പത്രം ഇത് പോലൊരു വേറിട്ട പ്രതിഷേധം നടത്തിയതായി വായിച്ചിട്ടുണ്ട്. പത്രത്തിന്റെ എഡിറ്റോറിയൽ കോളം പ്രിന്റ് ചെയ്യാതെ "Blank" ആയി വിട്ട് കൊണ്ടാണ് അന്ന്  "ഇന്ത്യൻ എക്സ്പ്രസ്സ്" ഇന്ദിരയോട് പ്രതിഷേധിച്ചത്. ഇപ്പോൾ ക്വിന്റിന്റെ വേറിട്ട പ്രതിഷേധം കണ്ടപ്പോൾ ഇത് ഓർത്തെന്ന് മാത്രം.
 
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

ആസിഫ കേസിൽ റേപ്പ് ഒരു ലൈംഗികപ്രവൃത്തി ആയിരുന്നില്ല; മറിച്ച് ഒരായുധമായിരുന്നു...

ബാലികമാരും ശിശുക്കളും ബലാൽസംഗം ചെയ്യപ്പെട്ട വാർത്തകൾ കേട്ട് മുൻപും ഞെട്ടിയിട്ടും നടുങ്ങിയിട്ടുമുണ്ട്. 
പക്ഷെ, ഇത് അതിനൊക്കെ അപ്പുറമാണ്.






ജമ്മുവിലെ ആസിഫ എന്ന എട്ടു വയസുകാരി മുസ്ലിം ബാലിക സമാനതകളില്ലാത്ത കൊടുംക്രൂരതകൾക്കിരയായത് "ദൈവത്തിൻ്റെ" Too Close Range-ൽ വച്ചായിരുന്നു. പൈശാചികമായി ഉപദ്രവിച്ചവരിൽ ദൈവത്തിൻ്റെയും മനുഷ്യരുടെയും ഇടനിലക്കാർ എന്നവകാശപ്പെടുന്നവർ ഉണ്ടായിരുന്നു. നിയമപാലനം ഭരമേല്പിക്കപ്പെട്ടവർ ഉണ്ടായിരുന്നു. അവളുടെ ശവമടക്ക് തടയപ്പെട്ടു. ആ ജഡവും ചുമന്നു കൊണ്ട്‌ 15 കിലോമീറ്റർ നടന്നു പോയി മറ്റൊരു ഗ്രാമത്തിൽ അടക്കേണ്ടി വന്നു. കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവാണ്; പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരാണ്; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരാണ്. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് ഈ സംഭവത്തിൽ ഗൂഢാലോചനകൾ ഉണ്ടായിരുന്നു; വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നു; കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു.

ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിലെ ഗുജറാത്ത് മുസ്ലീം വംശഹത്യ റിപ്പോർട്ടുകൾ വീണ്ടും മനസിലേക്ക് തള്ളിക്കയറി വരുന്നു. അന്ന് ഭൂരിപക്ഷ വർഗ്ഗീയതയുടെ വികാര വേലിയേറ്റത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തുന്നതിനിടയിൽ സ്ത്രീകളെ റേപ്പ് ചെയ്ത ശേഷം തന്നെയാണ് കൊന്നു തള്ളിയത്; കുട്ടികളെന്നോ വൃദ്ധകളെന്നോ ഗർഭിണികളെന്നോ പരിഗണിക്കാതെ തന്നെ. സ്റ്റേറ്റ് സ്‌പോൺസേർഡ് എന്ന് തന്നെ ആരോപിക്കാവുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്ന് നടന്നത്. ഹിന്ദുക്കളല്ലാത്ത ആരും ഇവിടെ സമാധാനത്തോടെ ജീവിക്കേണ്ടെന്നും ഹൈന്ദവ ലേബലില്ലാത്ത ഒന്നും ഇവിടെ നിലനിൽക്കാൻ പാടില്ലെന്നും ഉറച്ചു ചിന്തിക്കുകയും ഉറക്കെ പഠിപ്പിക്കുകയും ഊർജ്ജിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ വക്താക്കളാണ് ഇന്ന് രാജ്യവും ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത്. അവർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഓരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അസഹിഷ്ണുതയുടെയും അസ്വീകാര്യതയുടെയും മനുഷ്യത്വമില്ലായ്മയുടേതുമാണ്. 

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണെന്ന് സംഘപരിവാറിന്റെ പൂജനീയ ആചാര്യന്മാരിലൊരാളായ വിനായക് ദാമോദര്‍ സവര്‍ക്കർ 'ഇന്ത്യാ ചരിത്രത്തിലെ മഹത്തായ ആറ് കാലഘട്ടങ്ങള്‍' എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ എന്ത് തന്നെ ആയാലും, ജമ്മു സംഭവത്തിൽ, റേപ്പ് ലൈംഗിക സംതൃപ്തിക്ക് വേണ്ടിയേയല്ല ഉപയോഗിക്കപ്പെട്ടത് എന്നാണ് എന്റെ നിരീക്ഷണം. അവിടെയത് അധിനിവേശവും ആയുധവും അധികാര പ്രയോഗവും ഒക്കെയായിരുന്നു. ഈ കേസിൽ ആസിഫ കേവലം ഒരു വ്യക്തിയേയല്ല; പ്രതിനിധി സ്ഥാനത്ത് നിർത്തപ്പെട്ട ഇര, ആസിഫ എന്ന പാവം ബാലിക ആയിപ്പോയെന്ന് മാത്രം. ആസിഫയല്ലെങ്കിൽ ആ സമുദായത്തിൽ പെട്ട മറ്റൊരു പെണ്ണ് തീർച്ചയായും ഈ ക്രൂരതകൾ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു. അത്രക്ക് ആസൂത്രണവും ഗൃഹപാഠവും ഈ കേസിലുണ്ടെന്നാണ് കുറ്റപത്രം വിളിച്ചു പറയുന്നത്.

വർത്തമാന രാഷ്ട്രീയ പരിതസ്ഥിതിയിൽ ശത്രുപക്ഷത്തുള്ളവരെ റേപ്പ് ചെയ്യുന്നത് കേവലം ജൈവ ശരീരങ്ങളല്ല; മറിച്ച് പ്രത്യയ ശാസ്ത്ര ശരീരങ്ങളും തീവ്ര വർഗീയ രാഷ്ട്രീയ ശരീരങ്ങളും ആണ്. സവർണ ഹിന്ദുത്വയുടെ  തീവ്രമായ വർഗീയ ഫാസിസ്റ്റ് ആസക്തികളിൽ ഉദ്ധരിച്ച ലിംഗങ്ങൾ കീറി മുറിക്കുന്നതും മാനം കെടുത്തുന്നതും ഇല്ലായ്മ ചെയ്യുന്നതും അവരുടെ പ്രത്യയശാസ്ത്രത്തോട് തോൾ ചേരാത്ത മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ദളിതരേയും തീവ്രഹിന്ദുത്വ സ്വത്വം പേറാത്ത എന്തിനെയും ആണ്. കൊടും ക്രൂരതയുടെയും നൃശംസ്യതകളുടെയും സീൽക്കാരങ്ങൾ മാത്രമാണപ്പോൾ കേൾക്കാൻ കഴിയുക. ആ, ലിംഗങ്ങളിൽ നിന്ന് സ്ഖലിക്കുന്നത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശത്രുതയുടെയും ഉന്മൂലനത്തിന്റെയും ബീജങ്ങൾ മാത്രമാണ്. ആ വേഴ്ചയിൽ അവർക്ക് സൗഹൃദങ്ങളോ ബന്ധങ്ങളോ മാനവികതയോ കാണാൻ സാധിക്കില്ല. അത്രയേറെ അന്ധരായിരിക്കുന്നു അവർ. ഭ്രാന്തിനെക്കാൾ അപകടകരമായ ഉന്മാദത്തിന്റെ രതിമൂർച്ഛയിലാണവർ.  

രാജ്യം ലോകസമൂഹത്തിന് മുന്നിൽ ലജ്ജ കൊണ്ടും കുറ്റബോധം കൊണ്ടും തല കുനിക്കേണ്ടി വന്ന അങ്ങേയറ്റം അധമമായ ഈ പ്രവൃത്തികളെക്കുറിച്ച്, "ബേട്ടീ ബച്ചാവോ" എന്ന സുകൃതജപം നിരന്തരം ഉരുക്കൊഴിക്കുന്ന 56 ഇഞ്ച് നെഞ്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണമൊന്നും ഇതെഴുതുന്ന നിമിഷം വരെ കേട്ടില്ല. ഉത്തരവാദിത്തപ്പെട്ട ആരുടേയും തിരുവാമൊഴികൾ കേട്ടില്ല. ഇതൊന്നും അറിഞ്ഞിട്ടും ഒരു പരിധിയിൽ കവിഞ്ഞ് ഉത്തരവാദിത്തപ്പെട്ട ആരും ഞെട്ടുന്നതോ നടുങ്ങുന്നതോ കാണുന്നില്ല. പതിവ് പോലെ കുറച്ച്, സോഷ്യൽ മീഡിയ പ്രതിഷേധങ്ങളും പേരിന് ചില പ്രകടനങ്ങളും.

മുൻകാലങ്ങളിലെ ബഹുജനപ്രതിഷേധങ്ങൾക്കിടയാക്കിയ ബലാൽസംഗക്കേസുകളെക്കാൾ മാനങ്ങളും ഗൗരവവുമുള്ള കേസാണിതെന്ന് തിരിച്ചറിയുക. മുൻ കേസുകളിൽ കാമവും ലൈംഗികവ്യതിയാനങ്ങളും ആയിരുന്നു മോട്ടീവ് എങ്കിൽ ഇവിടെ അത് വർഗീയതയും രാഷ്ട്രീയവും ആണെന്ന് മനസിലാക്കുക. ബലാൽസംഗം ഒരു വർഗീയ-രാഷ്ട്രീയ ആയുധമാകുന്ന കാലത്തെ കരുതിയിരിക്കുക. ആ വർഗീയതയോടും രാഷ്ട്രീയത്തോടും സമരസപ്പെടാത്തവർ കരുതിയിരിക്കുക. ഏത് നിമിഷവും അവർ നിങ്ങളുടെ വീടിനെ ടാർഗറ്റ് ചെയ്തേക്കാം; നിന്റെ വീട്ടിലെ പെണ്ണിനെ മാനഭംഗപ്പെടുത്തി കൊന്നേക്കാം; അത് ശിശുവോ ബാലികയോ കുമാരിയോ യുവതിയോ വയോവൃദ്ധയോ... ആരുമാകാം.... 

ഞാനീ മണ്ണിലാണ് ജീവിക്കുന്നതെന്നും ഞാനൊരു ജീവനുള്ള മനുഷ്യനാണെന്നും ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു; ചെറുതല്ലാത്ത ഭീതിയും...

(ക്ഷമാപണം : ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത ദിവസം ഇരയുടെ ചിത്രം മുഖം മറയ്ക്കാതെയാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ ഏതോ ലീഡിങ് പത്രത്തിന്റെ ഓൺലൈൻ എഡിഷനിൽ നിന്നെടുത്തതായിരുന്നു പ്രസ്തുത ചിത്രം. പ്രമുഖ പത്രങ്ങളിൽ വന്നതായത് കൊണ്ട്, ഇര മരിച്ചാൽ കുടുംബാംഗങ്ങളുടെ അനുമതിയോടെ ചിത്രം പ്രസിദ്ധീകരിക്കാമെന്ന ചട്ടമനുസരിച്ച് പ്രസിദ്ധീകരിച്ചതാണ് എന്ന് തെറ്റിദ്ധരിച്ച് മുഖം മറയ്ക്കാതെ ഇട്ടത്. പിന്നീട്, യാഥാർഥ്യം അതല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ബ്ലോഗിൽ ഇട്ടിരുന്ന ചിത്രത്തിൽ മുഖം മറച്ചിരുന്നു. പക്ഷെ, പലരും ഷെയർ ചെയ്ത ലിങ്കിൽ വരുന്ന ചിത്രങ്ങൾ മാറുന്നില്ല. എന്തോ സാങ്കേതിക പ്രശ്നമാണ്. ഈ വിഷയത്തിൽ ആർക്കെങ്കിലും മനോവിഷമം ഉണ്ടായെങ്കിൽ സദയം ക്ഷമിക്കണം)

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Thursday 12 April 2018

ജനങ്ങൾ വികസന പദ്ധതികൾക്കെതിരാവുന്നതെന്ത് കൊണ്ടാണ് ?

ഈയടുത്ത കാലത്തായി, "വികസനം വികസനം വികസനം" എന്ന മൂലമന്ത്രമാണ് ഭരണസിംഹാസനത്തിലേക്കുള്ള കുറുക്കുവഴി. പക്ഷെ, പ്രയോഗതലത്തിൽ ജനങ്ങൾ പലപ്പോഴും വികസന വാഗ്ദാനങ്ങളെയും പദ്ധതികളെയും നിഷ്കരുണം കയ്യൊഴിയുന്നു. ഭരണം തുടങ്ങിക്കഴിഞ്ഞാൽ കൊണ്ട് വരുന്ന  പദ്ധതികൾക്കെതിരെ സംഘടിക്കുകയും  എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നു. എന്ത് കൊണ്ടായിരിക്കും ഒരു ജനത വികസനത്തിന്‌ നേരെ പൊതുവേ പുറം തിരിയുന്നത് ? 

വസ്തുനിഷ്ഠമായി കാര്യങ്ങളെ സമീപിച്ചാൽ ഏത് മന്ദബുദ്ധിക്കും മനസിലാക്കാം, ജനത്തിന് വികസനത്തിനോടല്ല എതിർപ്പെന്നും നേരെ മറിച്ച് സ്ഥലം ഏറ്റെടുപ്പിനോടാണ് എതിർപ്പെന്നും. വികസനം എന്ന നാണയത്തിന്റെ മറുപുറമാണ് സ്ഥലം ഏറ്റെടുപ്പ് എന്നത്. താരതമ്യേന ജനസാന്ദ്രത കൂടുതലും ആനുപാതികമായി ഭൂമിലഭ്യത കുറവും ഭൂമിവില വളരെയേറെ കൂടുതലും ഉള്ള ഒരു സംസ്ഥാനമാണ് കേരളം. അത് കൊണ്ട് തന്നെ, സ്ഥലം ഏറ്റെടുപ്പ് എന്ന യാഥാർഥ്യത്തോടടുക്കുമ്പോൾ കടുത്ത എതിർപ്പുകൾ ഉണ്ടാവുന്നത് വളരെ സ്വാഭാവികമാണ്....

വികസനം എന്ന് ആർത്ത് വിളിക്കാൻ വളരെ എളുപ്പമാണ്......

അതിനു വേണ്ടി ആകെയുള്ള കൂടും കുടിയും ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന് വഴിയാധാരമാകുന്നത് ഞാനും എന്റെ കുടുംബവും അല്ലെങ്കിൽ......

നഷ്ടപ്പെടുന്നത് ആകെയുള്ള എന്റെ തറവാടിന്റെ അസ്ഥിവാരമല്ലെങ്കില്‍.... 

സ്ഥലമേറ്റെടുപ്പിനെ ജനം എന്ത് കൊണ്ടാണ് ഇത്രക്കെതിർക്കുന്നതെന്ന് ഭരണാധികാരികൾ ഗൗരവത്തോടെയും അനുഭാവത്തോടെയും ചിന്തിക്കണം...

ഒന്നാമതായി, ഏറ്റെടുക്കുന്ന ഭൂമിക്കും അതിലിരിപ്പ് വസ്തുവകകൾക്കും വിപണി വിലയുടെ അടുത്തു പോലുമെത്താത്ത നഷ്ടപരിഹാരമാണ് നൽകുന്നത്...

രണ്ടാമതായി, സ്ഥലം ഏറ്റെടുക്കലിനോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകൾ തികച്ചും അപര്യാപ്തവും അപ്രായോഗികവും ആയിരിക്കും 

മൂന്നാമതായി, മുൻകാലഘട്ടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട കുടിയൊഴിപ്പിക്കൽ - പുനരധിവാസ പാക്കേജുകൾ പതിറ്റാണ്ടുകൾക്ക് ശേഷവും വിജയകരമായും കാര്യക്ഷമമായും നടപ്പാക്കാത്തത് മൂലം അതിന്റെ ഇരകൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിരന്തരം കാണുന്ന ജനം എങ്ങിനെയാണ് ഭരണകൂടങ്ങളെ വിശ്വാസത്തിലെടുക്കുക.

നാലാമത്തേത്, ഒരു പദ്ധതിയുടെ നടപടികളുമായി സർക്കാർ മുന്നോട്ട് പോയാൽ, അതിനിടക്ക് തദ്ദേശവാസികൾ എന്തെങ്കിലും ചെറുത്തുനിൽപ്പിന് ശ്രമിച്ചാൽ അത് സമവായത്തിലൂടെ പരിഹരിക്കുന്നതിന് പകരം പോലീസിനെ ഇറക്കി അടിച്ചൊതുക്കാൻ ശ്രമിക്കും. മാവോയിസ്‌റ്റെന്നും രാജ്യദ്രോഹി എന്നും തീവ്രവാദി എന്നും ലേബലടിച്ച് നിയമക്കുരുക്കിൽപ്പെടുത്തും. അതോടെ എല്ലാ പദ്ധതികളിലും ജനം ഭരണകൂടത്തെ സംശയത്തോടെ വീക്ഷിക്കുകയും ശത്രുസ്ഥാനത്ത് നിർത്തുകയും ചെയ്യും.

അഞ്ചാമതായി, ഭരണകൂടത്തിന്റെ ഇടനാഴികളിൽ പിടിപാടുള്ളവന്റെ ഭൂമിയും സ്വത്തുവകളും ഇത്തരം പദ്ധതികൾക്ക് വേണ്ടി ഏറ്റെടുക്കപ്പെടുന്നത് കാണാറില്ല; അതിന്റെയൊന്നും പരിസരത്തു പോലും വരാത്ത രീതിയിലായിരിക്കും അലൈന്മെന്റുകൾ.

മുൻകാലങ്ങളിൽ, മൂലമ്പള്ളിയിലും അത് പോലെയുള്ള മറ്റു പദ്ധതി പ്രദേശങ്ങളിലും, കുടി ഒഴിപ്പിക്കലിനിടെ നടന്ന കൊടും ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും ഭരണകൂടം മറന്നാലും ജനങ്ങള്‍ മറക്കില്ല. സിംഗൂരിലും നന്ദിഗ്രാമിലും കൂടംകുളത്തും അങ്ങനെ എണ്ണപ്പെട്ടതും പെടാത്തതുമായ കുടിയൊഴിപ്പിക്കലുകളിൽ നടന്ന മനുഷ്യത്വ രാഹിത്യങ്ങളൊന്നും അതിന്റെ ഇരകളും അതിനോടനുഭാവം പ്രകടിപ്പിച്ച മനസ്സാക്ഷിയുള്ള പൊതുസമൂഹവും ഇപ്പോഴും മറന്നിട്ടില്ല. പല പദ്ധതികൾക്കും വേണ്ടി കുടിയൊഴിക്കപ്പെട്ടവർ ഇപ്പോഴും പുനരധിവസിക്കപ്പെടാതെ ദുരിത ജീവിതം തള്ളി നീക്കുന്നതും ജനങ്ങൾ കാണുന്നുണ്ട്.

ഇത്തരം ദുരനുഭവങ്ങളാണ് പലപ്പോഴും വികസന പദ്ധതികളെ എതിർക്കാൻ ജനത്തെ പ്രേരിപ്പിക്കുന്നത്. വയൽ, പ്രകൃതി, പരിസ്ഥിതി എന്നൊക്കെപ്പറയുന്നത് പലപ്പോഴും സ്വന്തം മണ്ണും സ്വത്തും കിടപ്പാടവും സംരക്ഷിക്കാനുള്ള അവസാന ശ്രമത്തിലെ ആയുധങ്ങൾ മാത്രമാണ്. യഥാർത്ഥ പ്രശ്നം, പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്ത നഷ്ടങ്ങളാണ്. രണ്ടും കല്പിച്ചുള്ള ഇത്തരം നിലനിൽപ്പ് പോരാട്ടങ്ങളിൽ അവർ അനുഭാവം പ്രകടിപ്പിക്കുന്ന ആരുടെയും സഹായം സ്വീകരിക്കും; അതിൽ വേഷ പ്രച്ഛന്നരായ മാവോയിസ്റ്റുകളും തീവ്ര നിലപാടുകാരും രാജ്യ ദ്രോഹികളും ഒക്കെയുണ്ടാകാം. അവരോടൊപ്പം ഈ പാവം ജനങ്ങൾ തോൾ ചേരുന്നതിന്റെ അർത്ഥം അവർ പ്രതിലോമകരമായ നിലപാടുകൾ ഉള്ളവർ ആണെന്നല്ല; പകരം അത്ര കണ്ട് നിസ്സഹായരും ആലംബഹീനരും ആണെന്നതാണ്. 

ജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാൻ സഹായകരമായേക്കാവുന്ന ചില പ്രായോഗിക നിർദ്ദേശങ്ങൾ.

  • നഷ്ടപരിഹാരത്തുക യഥാർത്ഥ വിപണിവിലയോട് തുലനപ്പെടുത്തുക. 
  • നഷ്ടപരിഹാരം നികുതി വിമുക്തമാക്കുക.
  • മുഴുവൻ നഷ്ടപരിഹാരത്തുക അഡ്വാൻസ് ആയി നൽകുക.
  • ഏറ്റെടുക്കൽ നടപടികളും നഷ്ടപരിഹാരവിതരണവും പുരധിവാസപാക്കേജ് നടപ്പാക്കലും പരമാവധി വേഗത്തിലാക്കുക.
  • ഏറ്റെടുക്കൽ-പുരധിവാസപാക്കേജ് നടപ്പാക്കൽ നടപടികളിലെ ഉദ്യോഗസ്ഥരാജ് ഇല്ലാതാക്കുക.
  • വീടുകൾ നഷ്ടപ്പെടുന്നവർക്ക് വേണ്ടി നിലവാരമുള്ള റെസിഡൻഷ്യൽ കോമ്പ്ലെക്സുകൾ നിർമ്മിച്ച് അതിലേക്ക് അവരെ പുനരധിവസിപ്പിക്കുക.
  • ഓരോ പദ്ധതികളോടനുബന്ധിച്ചതും വ്യാപാര-വാണിജ്യ സമുച്ചയങ്ങൾ കൂടി ആസൂത്രണം ചെയ്യുക. ഏറ്റെടുക്കലിനോടനുബന്ധിച്ച്, ഓരോരുത്തർക്കും സംഭവിക്കുന്ന നഷ്ടത്തിന് ആനുപാതികമായി ഇത്തരം കോമ്പ്ലെക്സുകളിൽ ഷെയർ നൽകുക
  • ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി പ്രതികാര നടപടികൾ സ്വീകരിക്കുന്നതിന് പകരം അവരെ അഭിപ്രായ സമന്വയത്തിന്റെ പാതയിൽ കൊണ്ട് വരിക.

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


ഭാരതസ്ത്രീ എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ബലാൽസംഗം ചെയ്യപ്പെടുന്നത് ???

ഡൽഹി  ബലാത്സംഗം പോലെ ദേശീയ അന്തർദേശീയ തലത്തിൽ  പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒരു സ്ത്രീ പീഢനമോ മാനഭംഗമോ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. രാത്രിയിൽ സുഹൃത്തിനോടൊപ്പം ബസ്സില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഓടുന്ന ബസ്സിൽ വെച്ച് ക്രൂരമായി ബലാൽസംഗം ചെയ്തിട്ട് മൃതപ്രായയാക്കി റോഡിൽ വലിച്ചെറിഞ്ഞ സംഭവം മുൻപെങ്ങുമില്ലാത്ത വിധം പൊതുസമൂഹം ചർച്ച ചെയ്യുകയും വൻ തോതിലുള്ള ജനകീയ പ്രക്ഷോഭത്തിന് തിരി കൊളുത്തുകയും ചെയ്തു. സത്യം പറഞ്ഞാൽ, ഈ സംഭവത്തിന്റെ മൈലേജിലാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങൾക്കിടയിൽ വന്‍ സ്വാധീനം ഉണ്ടാക്കിയത് പോലും. ഇത്തരം കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന ചെകുത്താന്മാർക്കു വധശിക്ഷ തന്നെ കൊടുക്കാൻ പോന്ന അതിശക്തമായ നിയമം ഉണ്ടാക്കി ബലാൽസംഗക്കാരെ ഒക്കെ "ഇപ്പൊ ശരിയാക്കിത്തരാം" എന്ന് പറഞ്ഞിട്ട് ഒന്നും നടന്നു കണ്ടില്ല. വധശിക്ഷയ്ക്ക് പകരം ബലാത്സംഗവീരന്മാരുടെ 'പീഡന ഉപകരണം' മുറിച്ചു കളയണം എന്ന അഭിപ്രായം പോലും ചാനൽ ചർച്ചകളിൽ കേട്ടിരുന്നു. മരിച്ചു പോയ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ ഏതാണ്ടിതേ മട്ടിൽ പ്രതികരിച്ചിരുന്നു. എന്തായാലും, ഈ സംഭവത്തോടെ രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന ഓരോ സ്ത്രീയുടെയും പ്രതീകമായി "നിർഭയ" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഡൽഹി പെണ്‍കുട്ടി. 

പിന്നീട് ഒരു അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബി.ബി.സി. തയ്യാറാക്കിയ ഒരു ഡോക്യുമെന്ററിയിൽ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന മുകേഷ് സിങ് പറഞ്ഞ അഭിപ്രായങ്ങൾ ആണ് വീണ്ടും ഡൽഹി സംഭവത്തെ പൊതു ചർച്ചയ്ക്കു വിധേയമാക്കിയത്. "ഇന്ത്യാസ് ഡോട്ടര്‍" എന്നപേരില്‍ ലെസ്ലി ഉഡ്വിന്‍ ആണ് ഡോക്യുമെന്ററി ഒരുക്കിയത്. സംഭവസമയത്ത് ബസിന്റെ ഡ്രൈവറായിരുന്നു മുകേഷ് സിങ്. സംഭവത്തില്‍ ഉത്തരവാദിത്വം പെണ്‍കുട്ടിക്കു തന്നെയാണെന്നായിരുന്നു മുകേഷിന്റെ അഭിപ്രായം.
നല്ല പെണ്‍കുട്ടികള്‍ രാത്രി ഒമ്പതുമണിക്കുശേഷം പുറത്തിറങ്ങി നടക്കില്ലെന്നും പെണ്‍കുട്ടികളാണ് ബലാത്സംഗത്തില്‍ ആണുങ്ങളെക്കാള്‍ സംയമനം കാണിക്കേണ്ടതെന്നും അയാൾ പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും തുല്യരല്ല. രണ്ടുകൈയും മുട്ടാതെ ഒച്ചയുണ്ടാവില്ല. വീട്ടുജോലികളും വീടു നോക്കലുമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. മോശം വസ്ത്രങ്ങള്‍ ധരിച്ച് രാത്രി ഡിസ്‌കോത്തെക്കുകളിലും ബാറുകളിലും കറങ്ങിനടക്കരുത് - മുകേഷിന്റെ വിഷം പുരട്ടിയ, അസംബന്ധജടിലവും നീചവും നിന്ദ്യവും ആയ വാക്ക് കസർത്ത് ഇങ്ങനെയൊക്കെയായിരുന്നു. ബലാത്സംഗം ചെയ്യണമെന്ന് നേരത്തേ ഉദ്ദേശ്യമുണ്ടായിരുന്നില്ല; ആകസ്മികമായി സംഭവിച്ചതാണ്; പെണ്‍കുട്ടിയെയും സുഹൃത്തിനെയും പാഠം പഠിപ്പിക്കാനാണു മര്‍ദിച്ചത്. ചെറുത്തുനില്‍ക്കാനും ആക്രമിക്കാനും ശ്രമിച്ചതാണ് ഒപ്പമുണ്ടായിരുന്നവരെ പ്രകോപിപ്പിക്കാന്‍ കാരണമെന്നും മുകേഷ് പറഞ്ഞു വച്ചു. മുകേഷിന്റെ സഹോദരന്‍ രാംസിങ് കേസില്‍ വിചാരണ നടക്കവെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഉള്‍പ്പെടെ അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. 

ഡൽഹി സംഭവത്തോടെ ഇന്ത്യയിൽ ബലാത്സംഗം എന്ന ക്രൈമിനു വംശനാശം സംഭവിച്ചു പോകും എന്ന് പേടിച്ചവർക്ക് തുടർന്ന് വന്ന വാർത്തകൾ വലിയ ആശ്വാസമായി. ക്രൂരവും വ്യത്യസ്തവുമായ ബലാത്സംഗങ്ങൾ രാജ്യമൊട്ടാകെ നടന്നു. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കി ഉത്തർപ്രദേശ്‌ മെഡൽ പട്ടികയിൽ ഒന്നാമതെത്തി. രാജ്യത്തെ സ്ത്രീ സുരക്ഷ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വളരെയേറെ അപകടത്തിലാണെന്ന ചുവരെഴുത്താണ് വര്‍ധിച്ചു വരുന്ന  ഇത്തരം സംഭവങ്ങള്‍. ഒന്‍പതു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞു മുതല്‍ തൊണ്ണൂറ്റി ഒന്‍പതു വയസ്സുള്ള വയോവൃദ്ധ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഇരകളുടെ ലിസ്റ്റില്‍ സുരക്ഷയുടെ ഉന്നത ശ്രേണിയില്‍ ജീവിക്കുന്ന ഒരു വനിതാ ജഡ്ജി പോലും ഉണ്ടായിരുന്നു. വേട്ടക്കാരുടെ പട്ടികയിൽ രാഷ്ട്രീയക്കാർ, സമുദായ നേതാക്കൾ, സന്യാസിമാർ, പുരോഹിതർ, പട്ടാളക്കാർ, പോലീസുകാർ, അധ്യാപകർ, പ്രായപൂർത്തി തികയാത്ത പയ്യന്മാർ മുതൽ തെരുവ് തെണ്ടികൾ വരെ ഉണ്ടായിരുന്നു. അച്ഛൻ, മുത്തച്ഛൻ, അമ്മാവൻ, സഹോദരൻ, മകൻ തുടങ്ങി ആരെയും വിശ്വസിക്കാൻ പറ്റാതായിരിക്കുന്നു. നവ ഹൈ ടെക് വികസനത്തിന്റെയും സാമൂഹിക സുരക്ഷയിൽ ഊന്നിയ പുരോഗതിയുടെയും കണക്കുകളില്‍ ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും പലേടത്തും സ്ത്രീകളുടെ ശരീരവും വ്യക്തിത്വവും വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണ്.  ഈ സംഭവങ്ങള്‍ ഇവിടത്തെ ഭരണകൂടത്തിനും സമൂഹത്തിനും മാത്രമല്ല, രാജ്യത്തിനാകെ അപമാനകരമാണ്. വൈകുന്ന വിചാരണകളും നിയമത്തിന്റെ പഴുതുകളും ആധുനികവല്ക്കരിക്കപ്പെടുന്ന ജയിൽ സൌകര്യങ്ങളും ഒക്കെ നല്കുന്ന സുഖജീവിതം ആസ്വദിച്ചു തിന്നു കൊഴുക്കുന്ന ഈ കുറ്റവാളികള്‍ നിയമപാലന സംവിധാനത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും നോക്കി പരസ്യമായി പല്ലിളിച്ചു കാണിക്കുന്നു. ക്രൂരതയുടെ അങ്ങേയറ്റം എവിടെയാണെന്ന് കാട്ടിത്തന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ ദ്രോഹികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നാണ് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സഭ വരെ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. 

ഇത്തരം സംഭവങ്ങളെ സ്വാഭാവികമായി കാണുകയും അക്രമികള്‍ക്ക് അനുകൂലമാവും വിധമുള്ള നിലപാടെടുക്കുകയും ചെയ്യുന്ന ചിലര്‍ ഭരണാധികാരികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ത്തന്നെ ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യം. 'പെണ്‍കുട്ടികള്‍ എന്തിനാണ് ആറുമണിക്ക് ശേഷം പുറത്തിറങ്ങുന്നത് ?' എന്ന് അന്നത്തെ ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, 'പെണ്‍കുട്ടി മാന്യമായി വസ്ത്രം ധരിച്ചാൽ ആണ്‍കുട്ടികൾ അവളെ തെറ്റായ രീതിയിൽ നോക്കുമോ ?' എന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ  ലാൽ ഖട്ടർ, 'സുഹൃത്തിനൊപ്പം രാത്രി 11 മണിക്ക് തന്നെ നിർഭയക്ക് സിനിമയ്ക്ക് പോകണമായിരുന്നോ? ശക്തി മിൽ കേസിലെ പെണ്‍കുട്ടി വൈകിട്ട് ആറിന് എന്തിന് അതു പോലൊരു സ്ഥലത്തു പോയി?' എന്നൊക്കെ എൻ.സി.പി. നേതാവ് ആഷ മിർജെ തുടങ്ങിയ നേതാക്കൾ ചോദിച്ച അതേ ചോദ്യമാണ് ഇപ്പോൾ മുകേഷ് സിങ്ങും ചോദിച്ചത്. ആൺകുട്ടികൾ ബലാൽസംഗം പോലെയുള്ള ചില കളി തമാശകള്‍ കാണിക്കുമ്പോള്‍ അതിന്റെ പേരിൽ അവര്‍ക്ക് വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകള്‍ കൊടുക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടത് മുൻ കേന്ദ്രമന്ത്രിയും മുൻ യു പി മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനും ആയ മുലായം സിംഗ് യാദവ് ആണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ,  തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇത്തരം നിയമങ്ങൾ മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഡൽഹി,​ മുംബൈ കൂട്ട മാനഭംഗങ്ങളിലെ പ്രതികൾക്ക് പുതിയ നിയമമനുസരിച്ച് വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. അന്ന്, തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മാനഭംഗ വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി വ്യക്തമാക്കിയിരുന്നു. ഇന്ത്യ എന്ന ദരിദ്രവാസി കര്‍ഷകന്റെ ചാളപ്പുരയില്‍, പത്തു പുത്തനും  രാഷ്ട്രീയ പിന്‍ബലവും ഉള്ള ഏതു ഞരമ്പ്‌ രോഗിക്കും ആരോടും എന്ത് നെറികേടും കാണിക്കാം എന്ന അവസ്ഥയുള്ള നാട്ടില്‍, ആകെ ഉള്ള ചുള്ളിക്കമ്പ് പോലെ ദുർബ്ബലമായ നിയമങ്ങള്‍ കൂടി എടുത്ത് അടുപ്പില്‍ വച്ചാല്‍ എന്തായിരിക്കും ഇവിടത്തെ നിയമ വാഴ്ചയുടെ അവസ്ഥ. എന്തായാലും, ദൈവാനുഗ്രഹത്താലോ വോട്ടർമാരുടെ മനോ ഗുണത്താലോ ഇദ്ദേഹവും മുന്നണിയും തിരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല എന്നത് വലിയ ഒരാശ്വാസം തന്നെ ആണ്.  

മുലായംജിയുടെ പ്രസ്താവന ഉണ്ടാക്കിയ ഞെട്ടൽ മാറും മുൻപ്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രമാണത്തെ സാർത്ഥകമാക്കിക്കൊണ്ട് മുലായംജിയുടെ വിശ്വസ്ത അനുയായിയും മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷനുമായ അബു അസ്മി മുലായംജിയുടെ പ്രസ്താവനയെക്കാള്‍ കടുത്ത ഒരു വിവാദ പ്രസ്താവനയുമായി എത്തിയത്. ബലാൽസംഗത്തിനിരയാകുന്നവരടക്കം വിവാഹേതര ലൈംഗിക ബന്ധം പുലർത്തുന്ന സ്ത്രീകളെ തൂക്കിക്കൊല്ലണമെന്നായിരുന്നു അസ്മിയുടെ ആവശ്യം. ബലാൽസംഗം കുറയ്ക്കാനുളള അതീവ നൂതന മാർഗമായാണ് അസ്മി ഈയൊരു നിർദേശം മുന്നോട്ട് വച്ചത്. ഇസ്ലാം മതപ്രകാരം ബലാൽസംഗത്തിനിരയാകുന്നവരും തൂക്കിക്കൊല്ലേണ്ട കുറ്റം ചെയ്തവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രേരണയോ അനുമതിയോ ഇല്ലാതെ ബലാല്‍സംഗം നടക്കില്ല എന്നാണ് അദ്ദേഹത്തിന്റെ തിയറി. എന്നാൽ ഇവിടെ ഈ കുറ്റം ചെയ്യുന്ന പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന അരാജകത്വം ആണ് നിലനില്‍ക്കുന്നതെന്നും അസ്മി കണ്ടെത്തി. 'പരപുരുഷനുമായി സമ്മതിച്ചും അല്ലാതെയും നടത്തുന്ന ലൈംഗിക ബന്ധം ഇസ്ലാമിൽ വലിയ തെറ്റാണ്. അതിനാൽ ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീയും കുറ്റക്കാരിയാണ്. അവരും ശിക്ഷിക്കപ്പെടണം.' പക്ഷേ ഇന്ത്യയിൽ അതല്ല സ്ഥിതി എന്നുമായിരുന്നു അബു അസ്മിയുടെ നിരീക്ഷണങ്ങൾ. 

മുലായംജിയുടെ മകനും മോശമല്ല. ബദൗനിൽ രണ്ട് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഒരു മാദ്ധ്യമ പ്രവർത്തകയോട് തട്ടിക്കയറിയത് ഇങ്ങനെയാണ് - ''നിങ്ങൾ സുരക്ഷിതയല്ലേ,​ പിന്നെന്തിന് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നു?''

ജമ്മുവിൽ എട്ടു വയസ്സായ ബാലികയെ കൂട്ടബലാൽസംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പിടിക്കരുതെന്ന് പറഞ്ഞ് ദേശീയ പതാകയുമേന്തി പ്രകടനം നടത്തിയവർക്ക്‌ നേതൃത്വം കൊടുത്തത് രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ നേതാവായിരുന്നു. പിന്തുണയുമായി എത്തിയത് രണ്ടു ബി ജെ പി എം എൽ എ മാരായിരുന്നു; പോരാഞ്ഞ് രണ്ടു ബി ജെ പി മന്ത്രിമാരായിരുന്നു. .


യു പി യിൽ ബി ജെ പി എം എൽ എ ബലാൽസംഗം ചെയ്തു എന്ന് പറഞ്ഞു യോഗി ആദിത്യനാഥിന്റെ വീടിനു മുൻപിൽ ആത്മഹത്യ ശ്രമം നടത്തിയ പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയായിരുന്നു.

അമേരിക്കയിലൊക്കെ ചായ കുടിക്കുന്നത് പോലെയാണ് ബലാൽസംഗം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെണ്ണുള്ളിടത്ത് പെൺ വാണിഭവവും ഉണ്ടാകും എന്ന് പറഞ്ഞ നേതാവും ഒക്കെ ഈ സാക്ഷര സാംസ്കാരിക കേരളത്തിലും ഉണ്ടായിരുന്നു. 


ഇതിനേക്കാൾ ഒക്കെ കഷ്ടമാണ്, ഡൽഹി കൂട്ടമാനഭംഗ കേസിലെ പ്രതികളുടെ അഭിഭാഷകരായ എം.എൽ.ശർമ, എ.കെ. സിംഗ് എന്നിവരുടെ മനോഭാവം. 'നിങ്ങൾ മധുരപലഹാരങ്ങൾ വഴിയിൽ വിതറിയാൽ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കൾ വരികയും അവർ അത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ മാതാപിതാക്കൾ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാൻ അനുവദിച്ചത്. പെൺകുട്ടി ആരുടെ കൂടെ എപ്പോൾ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാദ്ധ്യത മാതാപിതാക്കൾക്കല്ലേ ? എന്നുമൊക്കെയായിരുന്നു ഇവരുടെ ചോദ്യങ്ങൾ. മതിയായ സുരക്ഷയില്ലാതെ പെൺകുട്ടികൾ പുറത്ത് പോയാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്. ഇന്ത്യൻ സംസ്‌കാരത്തിൽ സ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലെന്നും അഭിമുഖത്തിലൊരിടത്ത് പറയുന്നു.

ഉദ്യോഗസ്ഥ തലത്തിലും കാര്യങ്ങൾ മോശമല്ല. ഡൽഹിയിൽ ക്രൂര ബാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിർഭയയെയും അമ്മ ആശാദേവിയെയും  ബംഗളുരുവിലെ പൊതുവേദിയിൽ അപമാനിച്ച് കർണാടക മുൻ ഡിജിപി എച്ച് ടി സംഗ്ലയന നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമായിരുന്നു. നിർഭയയുടെ അമ്മയുടെ ശരീരം ഇത്രെയും മനോഹരമാണെങ്കിൽ മകളുടേത് എത്ര മനോഹരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നാണ് കർണാടക മുൻ ഡിജിപി പറഞ്ഞത്. സ്ത്രീശാക്തീകര രംഗത്ത് പ്രവർത്തിക്കുന്ന വനിതകളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമർശം. “ബലാല്‍സംഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആസ്വദിക്കുന്നതാണ് നല്ലത്” എന്ന് നിരീക്ഷിച്ച അന്നത്തെ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയും “നാലഞ്ചു ആണുങ്ങള്‍ ഒരുമിച്ചു ബലാല്‍സംഗം ചെയ്യാന്‍ വന്നാല്‍ ഒരുവള്‍ കീഴടങ്ങുന്നതാണ് ബുദ്ധി. കാരണം, അവര്‍ അത് നടത്തിയിരിക്കും. അപ്രകാരം കീഴടങ്ങിയിരുന്നുവെങ്കില്‍ ആന്തരാവയവങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ ഒഴിവാക്കാമായിരുന്നു. പിന്നീട് കോടതിയെ സമീപിച്ചു കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാമല്ലോ” എന്ന് ഉപദേശിച്ച കൃഷി ശാസ്ത്രജ്ഞ ഡോ. അനിതാ ശുക്ലയും സൂര്യനെല്ലി കേസിലെ ഇരയെ "ബാലവേശ്യ" എന്ന് വിശേഷിപ്പിച്ച ന്യായാധിപനും എല്ലാം ഈ ശ്രേണിയുടെ ഭാഗം തന്നെ. അമേരിക്കന്‍ ഗവേഷക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ ബോളിവുഡ് സംവിധായകന്‍ മൊഹമ്മദ് ഫാറൂഖിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ദൽഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങൾ വലിയ വിമർശനമുയർത്തിയിട്ടുണ്ട്. ബലാത്സംഗ സമയത്ത് ആക്രമിയോട് വ്യക്തതയോടെ എതിര്‍പ്പ് അറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമാകില്ലെന്നും പരസ്പരം പരിചയമുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണെങ്കില്‍ ‘ഇര’ ദുര്‍ബലമായ രീതിയില്‍ എതിര്‍പ്പ് അറിയിച്ചാല്‍ പോരെന്നും മറ്റുമുള്ള കോടതി പരാമർശങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്.   

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താകുമെന്ന് ദല്‍ഹി മാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അന്ന് ചോദിച്ചിരുന്നു. ഇവരെപ്പോലെയുള്ളവർക്ക് അധികാരസ്ഥാനങ്ങളിലിരിക്കാന്‍ അര്‍ഹതയില്ലെന്നും ഇവരെ ഒരു തരത്തിലും അധികാരത്തിൽ ഇരിക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

കുറച്ചു കാലമായി മാധ്യമ വാർത്തകൾ നിരീക്ഷിച്ചാൽ ഒരു കാര്യം കാണാം; "ബലാല്‍സംഗം" എന്ന വാക്ക് അന്യം നിന്ന് പോയിരിക്കുന്നു. പകരം 'മാനഭംഗം', 'പീഡനം' എന്നീ വാക്കുകൾ ആണ് പരക്കെ പ്രയോഗിക്കപ്പെടുന്നത്. ബലാല്‍ക്കാരമായി, അത് ശാരീരിക ശക്തി കൊണ്ടാണെങ്കിലും മാനസിക പ്രേരണ കൊണ്ടാണെങ്കിലും,  ചെയ്യുന്ന ഒന്നിനെ 'മാനഭംഗം', 'പീഡനം' തുടങ്ങിയ വെണ്ണ പുരട്ടി മയപ്പെടുത്തിയ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നത് പോലും ക്രൈം ആയി കരുതണം.  



ഇത്തരം പ്രസ്താവനകളിലൂടെയും ലളിത വൽക്കരണങ്ങളിലൂടെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുന്നത്. അനേകം വ്യക്തികൾ കൂടിച്ചേർന്ന ഈ സമൂഹത്തിന്റെ പരിച്ഛേദം ആണല്ലോ ഭരണാധികാരികളും രാഷ്ട്രീയക്കാരും ന്യായാധിപന്മാരും വക്കീലന്മാരും എല്ലാം. റേപ്പിനെ ഇത്രയും ലളിതവൽക്കരിച്ചു കാണുന്ന മനോഭാവമുള്ളവർ അനുകൂലമായ അവസരം കിട്ടിയാൽ റേപ്പ് ചെയ്യില്ല എന്നതിന് എന്താണ് ഉറപ്പ്. റേപ്പിനെക്കുറിച്ച് സമൂഹത്തിന്റെ താരതമ്യേന ഉന്നത ശ്രേണിയിലുള്ളവരുടെ മനോഭാവം മേൽപ്പറഞ്ഞ രീതിയിലാണെങ്കിൽ സാധാരണക്കാരുടെ മനോഭാവം എന്തായിരിക്കും ? ഉള്ളിലെ ചിന്തകളും മനോഭാവങ്ങളുമല്ലേ വാക്കുകളായി പുറത്തു വരുന്നത്. അധരങ്ങള്‍ മൊഴിയുന്നത്... കരങ്ങളും ശരീരവും പ്രാവർത്തികമാക്കുന്നത്... 


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 11 April 2018

ധർമ്മം കൊടുത്ത് കഴിഞ്ഞിട്ട് അതിന്റെ പുറത്ത് സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന അല്പന്മാർ...

കഴിഞ്ഞ ദിവസം രാഷ്ട്രദീപിക എന്ന സായാഹ്‌ന പാത്രത്തിൽ വന്ന വാർത്തയാണ് താഴെ.

"പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു...

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ തന്നെയോ ഇതെന്ന് സോഷ്യല്‍മീഡിയ! ബ്യൂട്ടി പാര്‍ലറില്‍ മേക്കപ്പില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും മറ്റു പ്രമുഖരില്‍ നിന്നുമെല്ലാം നിരവധി ധനസഹായങ്ങള്‍ പലപ്പോഴായി ലഭിച്ചിരുന്നു, ഇപ്പോഴും ലഭിച്ചുകൊണ്ടുമിരിക്കുന്നു. എന്നാല്‍ പണം പലവഴിക്കായി പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് ജിഷയുടെ അമ്മ രാജേശ്വരിയെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂവെന്നും ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ തന്നെ ഒരിക്കല്‍ പറയുകയും ചെയ്തിരുന്നു. കാറിലാണ് മിക്കപ്പോഴും രാജേശ്വരിയുടെ പുറത്തേക്കുള്ള യാത്രയെന്നും ദീപ പറഞ്ഞിരുന്നു. എങ്കിലും ഇവരുടെ അച്ഛന്‍ പാപ്പു ഒറ്റപ്പെട്ട ജീവിതം നയിച്ച് ഒടുവില്‍ വേണ്ടത്ര ചികിത്സ പോലും കിട്ടാതെയാണ് മരിച്ചതും. അടുത്തിടെ രാജേശ്വരി തങ്ങളെക്കൊണ്ട് വീട്ടുപണി വരെ ചെയ്യിക്കുന്നുവെന്ന് അവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പരാതിയെതുടര്‍ന്ന് സുരക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ താന്‍ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നതെന്നും തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നുമാണ് രാജേശ്വരി വിവാദങ്ങളോടെല്ലാം പ്രതികരിച്ചിട്ടുള്ളത്. ഇപ്പോഴിതാ രാജേശ്വരിയുടെ ധൂര്‍ത്തിനും ആഢംബരത്തിനും ഏറ്റവും പുതിയ ഉദാഹരണവും പുറത്തെത്തിയിരിക്കുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്ന രാജേശ്വരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുടി സ്ട്രെയ്റ്റ് ചെയ്യുന്നതിന്റെയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ പെരുമ്പാവൂര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്......"

രാഷ്ട്രദീപിക എന്ന പ്രിന്റ് മഞ്ഞപ്പത്രം മാത്രമല്ല; ഒട്ടു മിക്ക ഓൺലൈൻ മഞ്ഞ ന്യൂസ് പോർട്ടലുകളും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ചാനലും കുറെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഈ ഫോട്ടോകൾ റിപ്പോർട്ട് ചെയ്ത് വൈറൽ ആക്കി നിർവൃതി അടഞ്ഞുകൊണ്ടിരിക്കുകയാണ്.  ചുരുക്കത്തിൽ സംഭവം ഇത്രയേയുള്ളൂ. ഈ അമ്മയുടെ മകൾ സമാനതകളില്ലാത്ത ക്രൂരതകൾക്കിരയായി കൊല്ലപ്പെട്ടു. ഈ മരണത്തോടെ അവരുടെ സാമൂഹ്യ അരക്ഷിതാവസ്ഥ പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കപ്പെട്ടു; വ്യാപകമായ ചർച്ചക്ക് വിധേയമായി. തുടർന്ന് ഒരു അനുഷ്ഠാനമെന്നോണം സർക്കാറും ചില രാഷ്ട്രീയ കഷികളും സന്നദ്ധ സംഘടനകളും വ്യക്തികളും പണവും വീടും വീട്ടുപകരണങ്ങളും ചേച്ചിക്ക് ജോലിയും ഒക്കെ നൽകി ഇവരെ സഹായിച്ചു. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും വീഴ്ചയും കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സംഭവങ്ങളുടെ ഇരകൾക്കോ അവരുടെ ആശ്രിതർക്കോ മേൽപ്പറഞ്ഞ രീതിയിൽ സഹായങ്ങൾ നൽകുന്നത്. അത് ധർമ്മമാണ്; അതായത് നിർബന്ധമായും ചെയ്യേണ്ടത്. അതിൽ ഉപാധികൾ വയ്ക്കുന്നത് തികഞ്ഞ അല്പത്തരമാണ്. 

ശരാശരി മലയാളി ഇന്നും തറ നിലവാരത്തിലുള്ള അസൂയയുടെയും കണ്ണുകടിയുടെയും കുശുമ്പിന്റെയും തടവറയിൽ നിന്ന് പുറത്തു വന്നിട്ടില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ വൈറൽ ചിത്രങ്ങൾ. ഈ കണക്ക് പോയാൽ ഒരാൾ മരിച്ചിട്ട് ആശ്രിതർക്ക് കിട്ടുന്ന ഇൻഷുറൻസ് തുക അവരുടെ ഇഷ്ടത്തിന് വിനിയോഗിക്കാൻ ഈ സമൂഹം സമ്മതിക്കുമോ ? സഹായധനം, നഷ്ട പരിഹാരം, സാമ്പത്തിക സഹായം, ദുരിതാശ്വാസം തുടങ്ങി ഏത് പേരിട്ട് വിളിച്ചാലും അത് ഒരു ദുരന്തത്തിന്റെ ഇരക്കോ ആശ്രിതർക്കോ കൈമാറിക്കഴിഞ്ഞാൽ പിന്നെ അത് എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്ന് സൂക്ഷ്മപരിശോധന നടത്തുന്നത് ഏത് നീതിസംഹിത അടിസ്ഥാനമാക്കിയാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ കിട്ടിയ തുകയ്ക്ക് മുന്നിൽ കരഞ്ഞു കണ്ണീരൊലിപ്പിച്ചു കാവലിരിക്കാൻ വേണ്ടി അല്ല കൊടുത്തവർ കൊടുത്തത്; അതുപയോഗിച്ച് അന്തസ്സായി ജീവിക്കാൻ വേണ്ടി തന്നെയാണ്. ജീവിക്കുന്നത് എങ്ങനെയാവണം എന്നത് അത് ലഭിച്ച വ്യക്തിയുടെ തികച്ചും സ്വകാര്യമായ, വ്യക്തിപരമായ തീരുമാനമാണ്. 

തനിക്കും ഈ അമ്മയ്ക്കും സമൂഹത്തിൽ തലയുയർത്തിപ്പിടിച്ചു നടക്കാൻ സാധിക്കണം എന്ന സ്വപ്നം പേറിയാവണം തികച്ചും പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ജിഷ ഉയർന്ന വിദ്യാഭ്യാസം നേടാൻ പരിശ്രമിച്ചത്. ഈ രീതിയിൽ ആ അമ്മ നടക്കുന്നത് അവളുടെ സ്വപ്നമായിരുന്നിരിക്കണം. സമൂഹത്തിന് മുന്നിൽ മാന്യമായി പ്രത്യക്ഷപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്. മകൾക്ക് നേരിട്ട ദുരന്തത്തിന്റെ സമാശ്വാസമായി കിട്ടിയ പണം കൊണ്ട് അവളുടെ അമ്മ ഇഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. അവളുടെ ആത്മാവ് അതിൽ സന്തോഷിക്കാനേ സാധ്യതയുള്ളൂ. അല്ലാതെ കിട്ടിയ പണം മുഴുവൻ ബാങ്കിൽ കൂട്ടിയിട്ടിട്ട്, അവര് മുൻപത്തേത് പോലെ ഒരു ചോർന്നൊലിക്കുന്ന ചായ്പിൽ കീറത്തുണിയും ഉടുത്ത് പോട്ടച്ച റേഷനരിയുടെ കഞ്ഞിയും ഊതിക്കുടിച്ച് ജീവിക്കണമെന്ന് തിട്ടൂരമിറക്കാൻ പൊതുസമൂഹത്തിനെന്താണ് അവകാശം !!??? ഇപ്പോൾ ജിഷയുടെ അമ്മ നന്നായി നടക്കുന്നത് കണ്ട് കുരുപൊട്ടിയൊലിക്കുന്ന ഇതേ  പൊതുസമൂഹത്തിന്റെ നടുവിലാണ് പരമദരിദ്രരായ ജിഷയും കുടുംബവും ഭ്രഷ്ടിനോളം പോന്ന അവഗണന അനുഭവിച്ച് കനാൽ പുറമ്പോക്കിൽ കഴിഞ്ഞിരുന്നത്... ജീവന് വേണ്ടിയും മാനത്തിന് വേണ്ടിയും ആർത്ത് വിളിച്ചത്.... തിരിഞ്ഞ് നോക്കാനാരുമില്ലാതെ മാനം നഷ്ടപ്പെട്ട് പെടു മരണപ്പെട്ടത്.... ദുരന്തങ്ങളേറ്റു വാങ്ങാൻ വിധിക്കപ്പെട്ടവർക്ക്, അവർ ആവശ്യപ്പെടുക പോലും ചെയ്യാതെ കുറച്ച് സഹായങ്ങൾ കൊടുത്തു കഴിഞ്ഞിട്ട്, പിന്നീടവർ പൊതുസമൂഹം ആഗ്രഹിക്കുന്ന രീതിയിലേ ജീവിക്കാൻ പാടുള്ളു എന്നത് തികച്ചും ഫ്യൂഡൽ മനോഭാവമാണ്; സാഡിസ്റ്റിക്ക് ആയ പൊതുബോധമാണ്. ഇപ്പോൾ ധാർമികതയുടെയും സാമൂഹ്യ ഉത്തരവാദിത്തത്തിന്റെയും മുഖം മൂടിയണിഞ്ഞ് ഇവരുടെ സ്വകാര്യ ജീവിതത്തെ സോഷ്യൽ ഓഡിറ്റിങ് നടത്താൻ ഇറങ്ങിയിരിക്കുന്നവർ പഴയ "സതി" അനുഷ്ഠാനത്തിന്റെ കാലത്താണ് ജീവിക്കുന്നത്. വിധവകൾ വെള്ളമുണ്ടുടുത്ത് സർവ്വ വൈരാഗിയായി ജീവിച്ചു തീർക്കണം എന്ന കാലഹരണപ്പെട്ട ചിന്താധാരയിലാണ് ഇപ്പോഴും വ്യവഹരിക്കുന്നത്. 

മാനിഷാദ.....ലോകാ സമസ്താ സുഖിനോ ഭവന്തു...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക