ഞാൻ വെറും പോഴൻ

Friday 2 February 2018

പോണിന് മുൻപേ നിരോധിക്കേണ്ടത് ഇത്തരം മാധ്യമങ്ങളെയാണ്‌....

യുവനടി സനുഷക്ക് ട്രെയിൻ യാത്രക്കിടെ നേരിട്ട അപമാനം റിപ്പോർട്ട് ചെയ്ത മനോരമ ഓൺലൈനിന്റെ തലക്കെട്ട് കണ്ടപ്പോൾ എന്തെന്നില്ലാത്ത രോഷമാണ് തോന്നിയത്. "‘ചുണ്ടിൽ അയാളുടെ കൈവിരൽ’; ട്രെയിനില്‍ ഉണ്ടായ അതിക്രമത്തെ കുറിച്ച് സനുഷ...". പിന്നീടങ്ങോട്ട് കടുത്ത ധാർമ്മിക രോഷവും കദനക്കടലും ലോഡ് ചെയ്ത പീഡനശ്രമ റിപ്പോർട്ട്. ഇര തന്നെ മാധ്യമങ്ങളോട് സംഭവം തുറന്നു പറഞ്ഞത് കൊണ്ട് പേര് വെളിപ്പെടുത്തിയതിന്റെ പുകിൽ പേടിക്കാതെയുള്ള വാക്കും വരിയും വിടാതെയുള്ള കിടിലൻ സ്റ്റോറി. ഒരു പയിനായിരം ക്ലിക്കെങ്കിലും കൂടുതൽ കിട്ടും. മനോരമ അതിന്റെ തനിക്കൊണം കാണിച്ചു എന്ന് പറഞ്ഞാൽ മതി...

ഇനി, മനോരമ മാത്രമാണ് ഈ നിലവാരം പ്രകടിപ്പിക്കുന്നതെന്നൊന്നും ചിന്തിക്കേണ്ട. പൊതുവെ മനോഹരവും കുറിക്കു കൊള്ളുന്നതും വായനക്കാരനെ തലക്കെട്ടിനപ്പുറത്തേക്ക് വായിക്കാൻ പ്രേരിപ്പിക്കുന്നതുമായ തലക്കെട്ട്‌ എഴുതുന്നതിൽ ഒരു പ്രത്യേക വൈഭവം പ്രകടിപ്പിക്കാറുള്ള പത്രമാണ് മാതൃഭൂമി. പത്രത്തോടൊപ്പം ഒരു സംസ്കാരവും വളർത്തുന്നു എന്നാണു മാതൃഭൂമി അവകാശപ്പെടാറുള്ളത്. എന്നാൽ ഒരു ഹർത്താൽ പിറ്റേന്ന് കണ്ട ഒരു തലക്കെട്ട്‌ വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ.  .

സംഭവം ഇതായിരുന്നു; വയനാട്ടില്‍, ആദിവാസി വിഭാഗത്തില്‍പ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതിയെ ബന്ധുക്കള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ആശുപത്രി അധികൃതർ പരിചരിക്കാൻ വിസമ്മതിക്കുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ പോകുന്നതിനിടെ യുവതി പ്രസവിക്കുന്നു. ഗര്‍ഭപാത്രത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു കുഞ്ഞുങ്ങള്‍ ആംബുലന്‍സില്‍ വെച്ചുതന്നെ പുറത്തു വരികയും മരിച്ചു പോവുകയും ചെയ്തു. ആശുപത്രിയിലെത്തിയപ്പോള്‍ മൂന്നാമത്തെ  കുഞ്ഞു പുറത്തു വന്നു. പരിഷ്കൃതർ എന്ന് മേനി നടിക്കുന്ന പൊതുസമൂഹം ആകമാനം തലകുനിക്കേണ്ടുന്ന ഒന്നായിരുന്നു മാനന്തവാടിയില്‍  നടന്ന ഈ സംഭവം. കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അലംഭാവം മൂലം ആ യുവതിക്ക് നഷ്ടപ്പെട്ടത്, മനസ്സിൽ താലോലിച്ചു, മാസങ്ങളെണ്ണി കാത്തിരുന്ന തന്റെ മാലാഖക്കുഞ്ഞുങ്ങളെയാണ്. ഈ കുട്ടികളുടെ മരണം ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയായിരുന്നു. യുവതിയുടെ പോലും ജീവന്‍ അപകടത്തിലായിരുന്നു. 

വാർത്ത ശ്രദ്ധേയമാക്കാൻ തുനിഞ്ഞിറങ്ങിയ ലേഖകൻ കൊടുത്ത തലക്കെട്ടാണ് ക്രൂരം. ‘ജില്ലാ ആശുപത്രിയില്‍ നിന്നു പറഞ്ഞയച്ച ആദിവാസിയുവതിക്ക് വഴിനീളെ പ്രസവം’. ഈ തലക്കെട്ട്‌ വച്ച് നോക്കുമ്പോൾ യുവതിയെ പരിചരിക്കാതെ പറഞ്ഞുവിട്ട സർക്കാർ ആശുപത്രിക്കാർ ചെയ്തതിനേക്കാൾ ക്രൂരമായ റിപ്പോർട്ടിംഗ് ക്രൂരത. ആദിവാസികളെ പീഡിപ്പിച്ചു എന്ന വസ്തുത ഉയർത്തിക്കാണിക്കാൻ മാതൃഭൂമി കൊടുത്ത നാലാം കിട അശ്ലീലമെഴുത്ത്. വിമർശകർ ആഘോഷിച്ചത് റിപ്പോർട്ടിങ്ങിലെ ആദിവാസി വിരുദ്ധത മാത്രമാണ്. ഇത് ആദിവാസി വിരുദ്ധം മാത്രമല്ല; സ്ത്രീ വിരുദ്ധമാണ്; സർവ്വോപരി മനുഷ്യത്വവിരുദ്ധമാണ്. മാതൃത്വം, ജനനം, നിസ്സഹായത, മരണം, ദുഃഖം, അപമാനം തുടങ്ങി എണ്ണമറ്റ വികാരനിർഭര മുഹൂർത്തങ്ങൾ ഒരുമിച്ചു അഭിമുഖീകരിക്കേണ്ടി വന്ന ഒരു പാവം പെണ്ണിന്റെ അത്മാഭിമാനത്തെയാണ് ഈ തലക്കെട്ടിലൂടെ മാതൃഭൂമി ചതച്ചരച്ചത്. ജനിച്ചയുടന്‍ മരിച്ചു പോകാൻ വിധിക്കപ്പെട്ട അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായതയെയാണ് നിങ്ങൾ ഉത്തരവാദിത്തബോധമില്ലാതെ സമീപിച്ചത്. 

ഈ പാവം സ്ത്രീയുടെ സ്ഥാനത്ത് ഇവന്റെയൊക്കെ അമ്മയോ പെങ്ങളോ കെട്ടിയവളോ ആയിരുന്നു എങ്കിൽ അവർ ഈ രീതിയിൽ എഴുതുമായിരുന്നോ...? ഇല്ല എന്ന് മാത്രമാണ് ഉത്തരം; കാരണം ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ മാത്രമേ കണ്ടു നില്ക്കാൻ രസമുള്ളൂ. ഇനി, ഈ ഗതികെട്ട പെണ്ണിന്റെ സ്ഥാനത്ത് ഉമ്മഞ്ചാണ്ടിയുടെയോ പിണറായിയുടെയോ വീട്ടിലെ പണിക്കാരിയായിരുന്നെങ്കിൽ പോലും ഒരു പത്രക്കാരനും ഇത് പോലെ നെറികെട്ട എഴുത്ത് എഴുതുമായിരുന്നില്ല. അതിനു കാരണങ്ങൾ രണ്ടാണ്; ഒന്ന് : സർക്കാർ ആശുപത്രിക്കാർ അവരെ  ഇങ്ങനെ നിഷ്കരുണം കയ്യൊഴിയില്ലായിരുന്നു... രണ്ട് : ഇത് പോലൊരു എഴുത്ത് എഴുതുന്നതിനു മുൻപ് സ്വന്തം ജോലിയുടെ നിലനില്പ്പിനെക്കുറിച്ചും ഇപ്പോഴുള്ള സുന്ദരമായ മുഖത്തിന്റെ വികൃതമായ ഷേപ്പിനെക്കുറിച്ചും രണ്ടോ മൂന്നോ വട്ടം ആലോചിക്കുമായിരുന്നു.  ഇതിപ്പോ ആരും ചോദിക്കാനും പറയാനും ഇല്ലാത്തവരുടെ കാര്യമാകുമ്പോൾ എന്ത് തരവഴിയും എഴുതിപ്പിടിപ്പിക്കാം. 

മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും എതിരായ വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ എങ്കിലും ശ്രമിച്ചു കൂടെ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു. 

അഭിനേത്രിയും സാമൂഹ്യപ്രവർത്തകയുമായ മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചത് വളരെ ശ്രദ്ധേയമാണ്. പെൺ ശബ്‌ദമുപയോഗിച്ച് മന്ത്രിയെ കുടുക്കി, സ്ത്രീ സുരക്ഷ ചർച്ച ചെയ്യുന്നത് പോലെ തന്നെ അപലപനീയമാണ് പീഢന ശ്രമത്തിന്റെ സൂക്ഷ്മ വിവരണങ്ങൾ നൽകി ഇരയോട് സഹതപിക്കുന്നത്. "ചുണ്ടിൽ അയാളുടെ കൈവിരൽ " എന്ന് തലക്കെട്ട് കൊടുക്കുമ്പോൾ വാർത്തയുടെ, ഉദ്ദേശ ശുദ്ധിയെ സംശയിച്ച് പോകുന്നു. എന്തൊരു നാട് ? എന്ത് കിട്ടിയാലും വിൽക്കും !!! 

(ഇത് പൂർണ്ണമായി പുതിയൊരു പോസ്റ്റ് അല്ല; മാതൃഭൂമിയുടെ റിപ്പോർട്ടിങ് നെറികേടിനെ കുറിച്ചെഴുതിയ കുറിപ്പ് പുതിയ സംഭവത്തിന്റെ വെളിച്ചത്തിൽ അപ്ഡേറ്റ് ചെയ്തതാണ് )


മാധ്യമപ്രവർത്തനമെന്ന പേരിൽ അരങ്ങേറിയ ഒരു നെറികേടിനെപ്പറ്റി എഴുതിയ ഒരു പോസ്റ്റ്; വായിക്കാൻ താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യാം....==>>>> ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment