ഞാൻ വെറും പോഴൻ

Friday 31 July 2015

മുറ്റത്ത് തുപ്പിയ പെണ്ണിനെ മൊഴി ചൊല്ലി ഉമ്മറത്ത് മുള്ളുന്ന പെണ്ണിനെ കെട്ടിയ പോക്കർ




രാജ്യത്ത് നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്‍െറ ഇരട്ട മുഖങ്ങളാണ് ബി.ജെ.പിയും കോണ്‍ഗ്രസുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ പറയുന്ന കാര്യമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയമാണ്‌ പിന്തുടരുന്നതെന്നും അവ ധനികര്‍ക്കുവേണ്ടിയുള്ളതാണെന്നും രണ്ടു പാര്‍ട്ടികളും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കളിപ്പാവകളാണെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് നയങ്ങള്‍ തീരുമാനിക്കുന്നത് ഇപ്പോള്‍ കോര്‍പറേറ്റുകളാണെന്നും കോര്‍പറേറ്റുകളായ രാഷ്ട്രീയക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്നും "കോര്‍പറേറ്റുകള്‍ കോര്‍പറേറ്റുകളാല്‍ കോര്‍പറേറ്റുകള്‍ക്ക്" എന്ന രീതിയിലാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്കെന്ന് ആം ആദ്മി പാര്‍ട്ടിയും ജനത്തെ ഉത്ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള നയം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസും ബി ജെ പി യും ഒരേ തൂവല്‍പ്പക്ഷികലാണെന്നു കേജ്രിവാല്‍ പറഞ്ഞതിനും അധികമാരും ചെവി കൊടുത്തില്ല.


എന്തായാലും, പ്രസിഡന്‍റ് നടത്തിയ എന്‍ ഡി ഏ ഗവണ്‍മെന്റിന്റെ പ്രഥമ നയ പ്രഖ്യാപന പ്രസംഗം തന്നെ പുതിയ സര്‍ക്കാര്‍ പഴയ യു പി ഏ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയായിരിക്കും പിന്തുടരുക എന്ന് വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ ഉണ്ടാക്കിയ മാവ് കൊണ്ട് എന്‍ ഡി ഏ അപ്പം ചുടുകയാണെന്നും ഇതില്‍ ഒരു പുതുമയും ഇല്ലെന്നും യു.പി.ഏ. പരിഹസിച്ചു. 

പേരിനെങ്കിലും, ദുര്‍ബലമായ ഭാഷയിൽ പോലും ബി.ജെ.പി ഈ പരിഹാസത്തെ നിഷേധിച്ചില്ല.  ഒരു ഭരണകാലഘട്ടത്തിൽ  ചെയ്തു കൂട്ടാവുന്ന ഒരു വിധപ്പെട്ട ജനദ്രോഹങ്ങളൊക്കെ  ഇക്കണ്ട കാലത്തിനിടയ്ക്ക് യു പി ഏ  ചെയ്തു കഴിഞ്ഞതുകൊണ്ട് പുതിയവ കണ്ടുപിടിച്ച് ചെയ്യാന്‍ ഞങ്ങൾക്ക് കുറച്ചു സമയം വേണം എന്നത് കൊണ്ട് തല്‍ക്കാലം പഴയ പടി തുടരും എന്നാണോ സന്ദേശം എന്നറിയില്ല. തല്‍ക്കാലത്തേക്ക്, "കോണ്‍ഗ്രസ് ദ്രോഹിക്കുക, അതിനെ ബി.ജെ.പി. അതിരൂക്ഷം വിമര്‍ശിക്കുക" എന്ന നിലവിലിരുന്ന നാട്ടുനടപ്പ് പ്ലേറ്റ്‌ തിരിച്ചു പിടിച്ച് "ബി.ജെ.പി. ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വിമര്‍ശിക്കുക" എന്ന ഒരു രീതിയില്‍ പോകട്ടെ; ഒന്ന് കൂടി കൂലംകഷമായി ആലോചിച്ച ശേഷം തുടര്‍ നടപടികള്‍  എടുക്കാം എന്നായിരിക്കും മനസ്സിലിരുപ്പ്. എന്തായാലും, അഞ്ഞൂറും അറുന്നൂറും കോടി രൂപ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കൊടുത്തവര്‍ കഴുത്തിന്‌ പിടിക്കും മുന്‍പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ....

അതിന്റെ ഭാഗമായി, പ്രഥമ റെയില്‍വേ ബജറ്റിന് മുന്‍പ് തന്നെ റെയില്‍ യാത്രാ-ചരക്ക് നിരക്കുകള്‍ കുത്തനെ കൂട്ടി.  എന്നാല്‍, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വര്‍ധനയാണ് ഇപ്പോള്‍ തങ്ങള്‍ നടപ്പാക്കുന്നതെന്നായിരുന്നു റെയില്‍വേ മന്ത്രി സദാനന്ദഗൗഡയുടെ വിശദീകരണം. ഡീസല്‍ വില നിയന്ത്രണം എടുത്തുകളയൽ, ജീവൻ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തുകളയൽ, പാചക വാതക വില എല്ലാ മാസവും നിശ്ചിത തുക കൂട്ടുന്ന രീതി നടപ്പാക്കൽ, ഭൂമി ഏറ്റെടുക്കല്‍ നിയമം ലഘൂകരിക്കൽ, യൂറിയ അടക്കമുള്ള വളങ്ങളുടെ വിലവര്‍ധന, വെള്ളം ചേർത്ത വനാവകാശം, പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ ലഘൂകരണം, പല്ലും നഖവും നഷ്ടപ്പെട്ട ഹരിത ട്രിബ്യൂണൽ അങ്ങനെയങ്ങനെ  മനോഹരമായ എത്രയോ ആചാരങ്ങള്‍...... ജനം അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളൂ എന്നാണ് ഈ പരിതസ്ഥിതിയിൽ മനസ്സിലാക്കേണ്ടത്...

ഇന്ത്യയിൽ നികുതിയടയ്ക്കാതെ സ്വിസ്സ് ബാങ്കിൽ പൂഴ്ത്തി വച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം നൂറു നാള്‍ കൊണ്ട് ഖജനാവില്‍ ചേര്‍ക്കും എന്നു പറഞ്ഞു കൊണ്ടാണ് മോഡി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിട്ടത് തന്നെ. പക്ഷെ മുൻ യു പി എ സർക്കാർ ചെയ്തതു പോലെ തന്നെ കള്ളപ്പണക്കാരുടെ വിവരങ്ങൾ അപ്പാടെ വെളിപ്പെടുത്തിയാൽ ശരിയാവില്ല എന്ന നിലപാടുമായി വിദേശനിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരുടെ ലിസ്റ്റ് പൂഴ്ത്തിവയ്ക്കുന്ന കാഴ്ച നാം കണ്ട് കഴിഞ്ഞതാണ്. 

ഇത്തരം നയപരിപാടികളിലെന്ന പോലെ വ്യാപകമായ അധികാര ദുർവിനിയോഗത്തിലും സ്വജനപക്ഷപാതത്തിലും ഭീമമായ അഴിമതികളിലും എല്ലാം തന്നെ കോണ്‍ഗ്രസ്സുമായി ആശ്ചര്യജനകമായ അദ്വൈതഭാവം പുലർത്തുന്നു ബിജെപി.

2000 കോടിയോളം രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന വ്യാപം കേസിലും അതിന്റെ ഭാഗമായുള്ള കൊലപാതകപരമ്പരയിലും ആരോപിതനായി നില്‍ക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ആണ്. അനുമാനഷ്ടത്തിന്റെ (presumptive loss) അടിസ്ഥാനത്തിൽ അളന്നെടുത്ത സ്പെക്ട്രം, കൽക്കരി അഴിമതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രത്യക്ഷ അഴിമതിയാണ് വ്യാപം കേസിൽ ഉള്ളത്. സാധാരണ പത്രപ്രവര്‍ത്തകന്‍ മുതല്‍ ഡീന്‍ ഉൾപ്പെടെ ഈ കേസുമായി ബന്ധപ്പെട്ട അൻപതോളം പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടു കഴിഞ്ഞു. 

പാവങ്ങള്‍ക്ക് അരി നല്‍കുന്ന "ചാവല്‍ ബാബ' എന്ന പ്രതിച്ഛായയുമായി മുന്നേറിയിരുന്ന  ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് റേഷനരി വിതരണത്തിൽ തട്ടിപ്പ് നടത്തിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഛത്തീസ്ഗഡിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനായ നാഗരിക് ആപൂര്‍ത്തി നിഗം (നാന്‍) വഴി ഒരു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലൂടെ, മില്ലുടമകളും റേഷന്‍ വ്യാപാരികളുമടങ്ങുന്ന വലിയ ശൃംഖല വഴി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 

രാഷ്ട്രീയത്തില്‍ വന്നിട്ട് കേവലം ആറു മാസം മാത്രം പിന്നിട്ട മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെ 200 കോടിയുടെ വെട്ടിപ്പ് കേസിലാണ് ആരോപിതയായിരിക്കുന്നത്.മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടെ. 

ഐപിഎൽ നടത്തിപ്പുമായി ബന്ധപ്പെട്ട് എഴുന്നൂറോളം കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപിതനായ മുന്‍ ഐപിഎൽ ചെയര്‍മാന്‍ ലളിത് മോഡിക്ക് വിസ നല്‍കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 2014 ജൂലായില്‍ ബ്രിട്ടീഷ് എംപിക്ക് കത്തയച്ചുവെന്ന ആരോപണം നേരിട്ട് വരികയാണ് കേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജ്. സത്യവാങ്മൂലം നല്‍കി എന്ന് മാത്രമല്ല, അത് രഹസ്യമായി വയ്ക്കണമെന്നുകൂടി പറഞ്ഞു എന്ന് കൂടി വാർത്തകൾ ഉണ്ട്. ഇതേ സാമ്പത്തിക കുറ്റവാളിക്കു വേണ്ടി കത്തും സത്യവാങ്മൂലവും നൽകിയതിന്റേയും പേരിൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ആരോപണവിധേയ ആയിരിക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ലളിത് മോഡിയുടെ പേര് പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്‌തെന്നും ആരോപണമുണ്ട്. 

യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായ ശേഷം ഉയര്‍ന്നു വന്ന സ്വന്തം പാര്‍ട്ടിക്കാർ ആരോപിതരായ അഴിമതിയെ പറ്റി തന്ത്രപരമായ മൌനമാണ് പുലർത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജനം പാടേ തള്ളിക്കളഞ്ഞ യു പി ഏ നയങ്ങള്‍ നടപ്പാക്കാനും അവർ നടത്തിയ അതേ ജനദ്രോഹ നടപടികൾ തുടരാനും  ആണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഒരു പുതിയ സര്‍ക്കാര്‍ എന്ന ജനങ്ങളുടെ ചോദ്യത്തിന് ആര് ഉത്തരം പറയും? ഇതെല്ലാം കണ്ട് സഹി കെട്ട ജനങ്ങൾ തന്നെയാണ് കോണ്‍ഗ്രസിനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തൂത്തെറിഞ്ഞത്  എന്ന് എന്‍.ഡി.ഏ. യോട് ആര് പറയും? 

കോര്‍പറേറ്റുകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കിയിട്ട് സാധാരണക്കാരെയും പാവപ്പെട്ടവരെയും ഞെക്കിപ്പിഴിഞ്ഞവരെയും അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതിത്വവും കാണിച്ചവരെയും കൈവാക്കിനു കിട്ടിയപ്പോള്‍ ഇരകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്തതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് മോഡിജിയെ ആര് ഓര്‍മ്മിപ്പിക്കും ? 

വിദേശ പര്യടനങ്ങൾക്കിടക്കും സംസ്ഥാന സന്ദർശനങ്ങൾക്കിടക്കും പ്രാദേശികഭാഷയില്‍ ട്വീറ്റ് ചെയ്തും  പ്രസംഗിച്ചും കയ്യടി വാങ്ങുന്ന പ്രധാനമന്ത്രിക്ക് ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ഗുജറാത്തി ഭാഷ പോലും കൈവശമില്ലെന്ന് വരുമ്പോൾ, തിരഞ്ഞെടുപ്പിലെ അദ്ദേഹത്തിൻറെ വാഗ്ദാനമായിരുന്ന "അഴിമതിദിനങ്ങള്‍'ക്കെതിരെ "നല്ല ദിനങ്ങള്‍' നമുക്ക് പ്രതീക്ഷിക്കാനാകുമോ ? അവസാനം, തൊപ്പി വച്ച താടിക്കാരനും തൊപ്പിയില്ലാത്ത താടിക്കാരനും തമ്മില്‍ ഫലത്തില്‍ ഒരു മാറ്റവും ഇല്ലായിരുന്നെന്ന് പറയേണ്ടി വരുമോ ? ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ എന്ന് പാടേണ്ടി വരുമോ ?കാത്തിരുന്നു കാണാം; അല്ലെ...

ചുമ്മാ ഇരിക്കട്ടെ രണ്ട് കഥകൾ : 

കഥ 1 : ഒരിടത്ത് ഒരു കടത്തുകാരന്‍ ഉണ്ടായിരുന്നു. സ്ത്രീ വിഷയത്തില്‍ അല്‍പ്പം ദൌര്‍ബല്യം ഉണ്ടായിരുന്ന അയാള്‍ കരയില്‍ നിന്നും മൂന്നടി മാറിയേ വള്ളം നിര്‍ത്തുമായിരുന്നുള്ളൂ. അപ്പോള്‍ സ്ത്രീകള്‍ സാരി നനയാതിരിക്കാന്‍ മുട്ടൊപ്പം സാരി പൊക്കിപ്പിടിച്ചു നടക്കും. നമ്മുടെ കടത്തുകാരന്‍ മുട്ടൊപ്പം നഗ്നമായ അവരുടെ കാല്‍ കണ്ടു നിര്‍വൃതി അടയും. വെറുത്തു പോയ സ്ത്രീകള്‍ പരസ്പരം പറഞ്ഞു. ഇയാള്‍ ഒന്ന് ചത്ത്‌ തുലഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. അവരുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. നമ്മുടെ വൃത്തികെട്ട കടത്തുകാരന്‍ മരിച്ചു; അദ്ദേഹത്തിന്റെ മകന്‍ കടത്തു തുടങ്ങി. സന്തോഷത്തോടെ വഞ്ചിയില്‍ കയറിയ സ്ത്രീകള്‍ കരക്കെത്തിയപ്പോള്‍ ഞെട്ടി. വഞ്ചി കരയില്‍ നിന്ന് ആറടി മാറ്റിയാണ് വഞ്ചി നിര്‍ത്തിയത്. ഇപ്പോള്‍ അരക്കൊപ്പം സാരി പൊക്കിപ്പിടിച്ചാലെ നനയാതെ പോകാനൊക്കൂ. അവര്‍ പരസ്പരം പറഞ്ഞു; ഇവന്റെ അച്ഛന്‍ എന്ത് തങ്കപ്പെട്ട മനുഷ്യനായിരുന്നു. ഇവന്‍ വെറും വൃത്തി കെട്ടവന്‍ എന്ന്. 

കഥ 2 : പോക്കർ ഒരു പെണ്ണ് കെട്ടി. കല്യാണം കഴിഞ്ഞു പത്തു വർഷവും കഴിഞ്ഞു. ഒരു ദിവസം പോക്കർ പുറത്തു പോയി തിരിച്ചു വരുമ്പോൾ പെമ്പ്രന്നോര് മുറ്റത്ത്‌ തുപ്പുന്നു. കലി കയറിയ പോക്കർ അവളുടെ മുതുകിനിട്ട് ഒരു ചവിട്ട് കൊടുത്തിട്ട് അപ്പൊത്തന്നെ മൊഴി ചൊല്ലി വീട്ടിൽകൊണ്ടാക്കി. ശേഷം നല്ല വൃത്തിയും മെനയുമുള്ള മറ്റൊരു മൊഞ്ചത്തിയെ കെട്ടിക്കൊണ്ടുവന്നു. പോക്കർ പത്തു ദിവസം കഴിഞ്ഞ് പുറത്തു പോയി തിരിച്ചു വരുമ്പോൾ പുതിയ പെമ്പ്രന്നോര് ഉമ്മറത്തിരുന്നു മുള്ളുന്നു. പകച്ചു പോയി പാവം പോക്കർ...

ഇപ്പോള്‍ ചില വാര്‍ത്തകളും പ്രസ്താവനകളും പേപ്പറില്‍ വായിക്കുമ്പോഴും ടി വിയില്‍ കാണുമ്പോഴുമൊക്കെ ഈ കഥകൾ ഓര്‍മ്മ വരുന്നു. എന്താണോ എന്തോ ???

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


Sunday 5 July 2015

ജനസമ്പർക്കം...ഉമ്മൻ‌ചാണ്ടി എന്ന ഡെമോക്രാറ്റിന്റെ മരണമാണിത്...

ഹയർ സെക്കന്ററി ഡയറക്ടറായിരുന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥൻ കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച് അപമാനിച്ച കെ.എസ്‌.യു.ക്കാർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസ്  പിൻവലിച്ച അവസരത്തിൽ, സ്വന്തം പാർട്ടിക്കാർക്കെതിരെയുള്ള കേസുകൾ സ്വന്തം ഭരണകാലത്തു പിൻവലിക്കുന്നത്‌ ഉചിതമാണോ എന്ന ചോദ്യത്തിന് വിക്കിവിക്കി ഒഴിഞ്ഞുമാറുന്ന രീതിവിട്ട്‌  തെല്ല് ധാർഷ്ഠ്യത്തോടെ പറഞ്ഞത് സര്‍ക്കാരിന് അധികാരമുളളതാണ് ചെയ്തതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. ഉമ്മൻ ചാണ്ടി രക്തത്തിൽ ധിക്കാരം കലർന്ന ഒരു ഏകാധിപതിയെപ്പോലെ ആണ് സംസാരിക്കുന്നതെന്ന് അന്നേ പരക്കെ അഭിപ്രായമുയർന്നിരുന്നു.

അതെന്തു തന്നെ ആയാലും കൊട്ടിഘോഷിച്ചു നടത്തപ്പെടുന്ന ജനസമ്പർക്ക പരിപാടി ജനാധിപത്യ സംവിധാനങ്ങൾക്ക് നിരക്കുന്നതല്ല എന്ന് ഉറപ്പിച്ചു പറയേണ്ടി വരും. വിവിധ ക്ഷേമപെന്‍ഷനുകളും ചില്ലറ ചികിത്സാ സഹായവും ,വീട്ടിലേയ്ക്കുള്ള നടവഴിയും,റേഷന്‍ കാര്‍ഡിലെ പേരു ചേര്‍ക്കലും,സ്വന്തം പറമ്പിലേയ്ക്ക് നീണ്ടു വരുന്ന അയല്‍‌വാസിയുടെ പറമ്പിലെ മരത്തിന്റെ തലപ്പ്‌ വെട്ടലുമെല്ലാം നടപ്പാക്കാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടെത്തേണ്ടി വരുന്നു എന്നത് തീർത്തും അപമാനകരം ആണെന്നതിൽ ഉപരി അത് ജനാധിപത്യ ഭരണമാതൃക അല്ലെന്നതാണ് ശരി. അധികാരം വ്യക്തികളിൽ കേന്ദ്രീകരിക്കുന്ന ഫ്യൂഡൽ രാജഭരണ വ്യവസ്ഥയുടെ മാതൃകയാണത്. കോണ്‍ഗ്രസ് പാർട്ടിയുടെ ആത്മാവായ, രാഷ്ട്രപിതാവ്  സ്വപ്നം കണ്ട  അധികാര വികേന്ദ്രീകരണം ഇതയിരിക്കാൻ വഴിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു മുതല്‍ തദ്ദേശ സ്വയം ഭരണ സംവിധാനങ്ങൾ വരെയുള്ള സര്‍ക്കാര്‍  സംവിധാനം കുറ്റമറ്റതും സുതാര്യവും അഴിമതിമുക്തവും ആക്കി പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാഹചര്യം ഒരുക്കുമ്പോഴാണ്‌ യഥാർത്ഥ അധികാരവികേന്ദ്രീകരണം സംജാതമാവുന്നത്. 

അഴിമതിയിലും കെടുകാര്യസ്ഥതയിലും പൂണ്ടു മുഴുകി ജീവിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തെ പൊതുജനസേവനത്തിന്‌ പ്രാപ്‌തരാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും സഹമന്ത്രിമാരും എം എൽ മാരും ചേർന്ന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് നടത്തുന്ന ഈ കണ്ണിൽ പൊടിയിടൽ മാമാങ്കം അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തുന്ന പ്രഹസനമാണെന്ന് മൂക്ക് കീഴ്പ്പോട്ടുള്ള ഏത് മനുഷ്യനും മനസ്സിലാകും.  ജനസമ്പര്‍ക്ക പരിപാടിക്ക്‌ സംവിധാനത്തിന്‌ ലഭിച്ച യു.എന്‍ പുരസ്‌കാരം കേരളത്തിലെ യു ഡി എഫ് ഭരണത്തിനു ലഭിച്ച ആഗോള അംഗീകാരമായിട്ടാണ്  ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും ഇപ്പോഴും ഊറ്റം കൊള്ളുന്നത്‌. പക്ഷെ, ആ അംഗീകാരം ലഭിക്കാന്‍ കേരളസര്‍ക്കാര്‍ യു.എൻ. അധികൃതർക്ക് മുന്‍പില്‍ ഹാജരാക്കിയ സാക്ഷ്യപത്രത്തിലെ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക്‌ മറുപടിയും നല്‍കിയില്ല എന്ന പരാതി വ്യാപകമായിരുന്നു. ക­ഴി­ഞ്ഞ കാ­ല­ങ്ങ­ളിൽ ഏ­റെ കൊട്ടി ­ഘോ­ഷി­ച്ച്‌ ഉ­മ്മൻ­ചാ­ണ്ടി ന­ട­ത്തി­യ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ ല­ഭി­ച്ച അ­പേ­ക്ഷ­ക­ളിലും പരാതികളിലും ഏറെയും തീർപ്പാകാതെ കിടക്കുകയാണെന്നും ആരോപണമുണ്ട്. വളരെ ലളിതമായി വി­ല്ലേ­ജ്‌ ഓ­ഫീ­സ്‌, താ­ലൂ­ക്ക്‌ ആ­ഫീ­സ്‌, ക­ള­ക­ട­റേ­റ്റു­കൾ തു­ട­ങ്ങി­യ­ റെവന്യൂ ഓഫീസുകളിൽ തീ­രു­മാ­ന­മെ­ടു­ക്കെ­ണ്ട അ­പേ­ക്ഷ­ക­ളെ ബോ­ധ­പൂർ­വ്വം വൈ­കി­പ്പി­ച്ച്‌ രാ­ഷ്‌­ട്രീ­യ ലാ­ഭ­ത്തി­നു­വേ­ണ്ടി മു­ഖ്യ­മ­ന്ത്രി ഉ­മ്മൻ­ചാ­ണ്ടി ജ­ന­ത്തെ ജ­ന­സ­മ്പർ­ക്ക പ­രി­പാ­ടി­യിൽ എത്തിക്കുകയാണ് ചെ­യ്യു­ന്നതെന്നും ആക്ഷേപമുണ്ട്. ഖ­ജ­നാ­വി­ലെ പ­ണം ധൂർ­ത്ത­ടി­ച്ച്‌ കൊണ്ട് ന­ട­ത്തു­ന്ന പ­രി­പാ­ടി­യിൽ അർ­ഹ­മാ­യ തു­ക ­നൽ­കാ­തെ നക്കാപ്പിച്ച അ­നു­വ­ദി­ച്ച­താ­യി വിളിച്ചു കൂവുന്ന പൊറാട്ട് നാടകമാണിതെന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം. മു­ഖ്യ­മ­ന്ത്രി­യു­ടെ ജനസമ്പർക്ക പ­രി­പാ­ടി വിജയമാക്കാൻ  റ­വ­ന്യൂ ജീവനക്കാർ അരയും തലയും മുറുക്കി ഇറങ്ങിപ്പുറപ്പെടുന്നതോടെ  സം­സ്ഥാ­ന­ത്തെ റ­വ­ന്യൂ ഭ­ര­ണ സം­വി­ധാ­ന­മാ­കെ താറുമാറാകും.  വ­രു­മാ­ന സർ­ട്ടി­ഫി­ക്ക­റ്റ്‌, ജാ­തി സർ­ട്ടി­ഫി­ക്ക­റ്റ്‌, ലൊ­ക്കേ­ഷൻ - പൊ­സ­ഷൻ സർ­ട്ടി­ഫി­ക്ക­റ്റു­കൾ, ഭൂ­മി­ക്ക­രം ഒ­ടു­ക്കൽ,­ പ­ട്ട­യം പി­ടി­ക്കൽ തു­ട­ങ്ങി­യ അടിസ്ഥാന ദൈ­നം ദി­ന സേവനങ്ങൾ പോലും ജനത്തിനു ലഭിക്കാൻ വൈകുന്നു.  

പ്രിയ മുഖ്യമന്ത്രീ, ഇച്ഛാ ശക്തിയും മനുഷ്യസ്‌നേഹവും ദീര്‍ഘ വീക്ഷണവുമുളള ഒരു രാഷ്ട്രീയ നേതൃത്വം, ഭരണതലത്തില്‍ സ്വീകരിക്കുന്ന ജന ക്ഷേമനടപടികളെയാണ് നിങ്ങളെ തിരഞ്ഞെടുത്ത ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ വ്യക്തി കേന്ദ്രീകൃതമായ ഫ്യൂഡൽ മാതൃകയിലുള്ള കെട്ടുകാഴ്ചകള്‍ കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. വെളിവില്ലാത്ത പാണ്ടികൾ എന്ന വിളി കേട്ട് അധിക്ഷേപിക്കപ്പെടുന്ന തമിഴ്ജനതയ്ക്കായി ജയലളിത സംസ്ഥാന വ്യാപകമായി ന്യായവില മെഡിക്കൽ - ഭക്ഷണ - കുപ്പിവെള്ള വിതരണ ശാലകൾ തുറക്കുമ്പോൾ ഇവിടത്തെ ന്യായവില ഷോപ്പുകൾ ഓരോന്നായി അടയ്ക്കപ്പെടുകയാണ് എന്നോർക്കണം. കേരളം മുഴുവന്‍ അതിവേഗം ബഹുദൂരം ഓടി നടന്ന്, കുറെ പ്രജകള്‍ക്ക് ആയിരവും രണ്ടായിരവും രൂപ വീതം നല്‍കിയാല്‍ സംസ്ഥാന ഭരണം ഒരു തരത്തിലും മെച്ചപ്പെടില്ല. ഈ നക്കാപ്പിച്ച വാങ്ങുന്നവന്റെ ജീവിത നിലവാരം ഒരു മില്ലിമീറ്റർ പോലും വളരില്ല. സൗജന്യങ്ങൾക്ക് വേണ്ടി ഓടിക്കൂടുന്ന ജനക്കൂട്ടം നിങ്ങൾക്ക് ഒരു രാഷ്ട്രീയ മൈലേജും നൽകാൻ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ആത്മാര്‍ത്ഥതയിലോ ഉദ്ദേശശുദ്ധിയിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും തന്നെ, ശുദ്ധമനസ്കരായ അദ്ദേഹത്തിൻറെ ആരാധകരും ചോര കുടിയന്മാരായ സ്തുതി പാഠകരും ഒഴികെയുള്ള പൊതുസമൂഹത്തിനുള്ള യാതൊരു വിശ്വാസവും ഇല്ല എന്ന നില വന്നിട്ടുണ്ട്. ഓരോ ദിവസവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായി അഴിമതികളും നാണംകെട്ട ഏര്‍പ്പാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഴിമതിയില്‍ ജനിച്ച്‌, അഴിമതിയില്‍ വളര്‍ന്ന്‌, അഴിമതിയില്‍ ഒടുങ്ങുന്ന ഭരണം എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പ്രതിപക്ഷനേതാവ് വിശേഷിപ്പിച്ചത്‌ സത്യമാണെന്ന് നല്ല വിഭാഗം ജനങ്ങൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. മന്ത്രിമാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി - കോഴ - ലൈംഗിക ആരോപണങ്ങൾ നിങ്ങൾക്കൊപ്പം ഉള്ളവരാണ് ആരോപിക്കുന്നത് എന്നോർക്കണം. നിങ്ങൾ സ്ഥിരമായി അസത്യങ്ങൾ പറയുന്നു എന്ന് ആരോപിക്കുന്നതും നിങ്ങളുടെ മുന്നണിയിൽ പെട്ടവർ തന്നെ. ഒടുവിൽ ആരോപണം ഉന്നയിച്ചവർ പുറത്തും ആരോപിതർ നിങ്ങളുടെ തണലിൽ സുരക്ഷിതരും ആയിക്കഴിഞ്ഞപ്പോൾ നിങ്ങൾ, "കരുതൽ 2015" എന്ന പേരിൽ ജനസമ്പർക്കം എന്ന ഫ്യൂഡൽ നാടകത്തിന് ഇറങ്ങിയിരിക്കുന്നു. എന്ത് വിട്ടു വീഴ്ച ചെയ്തും ഭരണനത്തിൽ തൂങ്ങുക എന്നത് മാത്രമാണ് ഇപ്പോൾ നിങ്ങളുടെ ആദർശം. ഒരു കാര്യം സത്യമാണ്, നിങ്ങളിലെ ജനാധിപത്യ സ്വഭാവമുള്ള നേതാവ് മരിച്ചു കൊണ്ടിരിക്കുകയാണ്. 

Last Word : ഈ കണ്ണിൽ പൊടിയിടലുകൾ ജനം തിരിച്ചറിയുക തന്നെ ചെയ്യും..... ഒടുവിൽ, വോട്ടു കുത്ത് പെരുന്നാൾ കഴിഞ്ഞു പടയും പടക്കോപ്പുകളും നഷ്ടമായി പുതുപ്പള്ളിയിലെ തറവാട്ടിൽ വിശ്രമിക്കുമ്പോൾ ജനം നിങ്ങളെ കള്ളൻ എന്ന് വിളിക്കും. കുറഞ്ഞ പക്ഷം, കള്ളനു കഞ്ഞി വച്ചവൻ എന്നെങ്കിലും തീർച്ചയായും വിളിക്കും...

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Wednesday 1 July 2015

LDF, UDF; തലച്ചോർ ഉപയോഗിക്കൂ...അങ്ങനെയൊന്നുണ്ടെങ്കിൽ...

ഒരു വർഷത്തിനകം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഒരുങ്ങുന്ന കേരളത്തിന്റെ രാഷ്ട്രീയ കളിക്കളത്തിലെ സെമിഫൈനല്‍ എന്ന വിശേഷണവുമായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തു വന്നു കഴിഞ്ഞു. മത്സരിച്ച രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം അഭിമാനപ്രശ്‌നം ആയിരുന്നു ഈ തിരഞ്ഞെടുപ്പ്.

പ്രചണ്ഡമായ കാടിളക്കി പ്രചാരണത്തിലൂടെയും ശക്തമായ സഹതാപ തരംഗത്തിലൂടെയും സാങ്കേതികമായി മാത്രം വിജയിച്ച യു ഡി എഫ് ഒരു വശത്ത്‌ നിൽക്കുമ്പോൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാതിരുന്ന അനുകൂല ഘടകങ്ങൾ മുതലാക്കാനാകാതെ തോറ്റ് നാണം കെട്ട് നിൽക്കുന്ന എൽ ഡി എഫ് തോൽവിക്ക് മാന്യമായൊരു വിശദീകരണം നൽകാനാവാതെ ജാള്യത നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന കാഴ്ച ജനാധിപത്യ കേരളത്തെ ചിലത് ഓർമ്മിപ്പിക്കുന്നുണ്ട്. അഴിമതിവിരുദ്ധത എന്ന മുഖംമൂടിയും അണിഞ്ഞു കൊണ്ട് അവസരവാദ രാഷ്ട്രീയം പറഞ്ഞ കക്ഷികളും അപ്രസക്തരായ കാഴ്ചയും ശുഭസൂചകമാണ്. ഈ വിജയത്തെ തന്റെ ഭരണനേട്ടങ്ങളുടെ തൊഴുത്തിൽ കെട്ടാനും അഴിമതികളെ വെള്ള പൂശാനും വേണ്ടി ഉപയോഗിച്ച് ഇതിൽ അഭിരമിച്ചു മുന്നോട്ടു പോയാൽ നാണം കെട്ട ഒരു അരങ്ങൊഴിയൽ ആയിരിക്കും ഉമ്മൻചാണ്ടിയെ നോക്കിയിരിക്കുന്നത്. കാരണം ഈ വിജയം യു ഡി എഫിന്റെ വിജയത്തിലുപരിയായി "കാർത്തികേയന്റെ മകൻ ശബരീനാഥന്റെ" വിജയം എന്ന് പറയുന്നതാവും ശരി. ഇത് നിങ്ങളുടെ നിലപാടുകളുടെ വിജയമാണെന്ന് ഉറച്ചു ചിന്തിക്കുന്നുണ്ടെങ്കിൽ, ഉമ്മൻ ചാണ്ടിയും കൂട്ടരും മൂഡസ്വർഗ്ഗത്തിൽ തന്നെയാണ് എന്ന് പറയേണ്ടി വരും. 

വി എസ് - പിണറായി ചക്കളത്തിപ്പോരിലൂടെ സി പി എമ്മിന്റെ സംഘടനാ സംവിധാനത്തിനു വന്നു പെട്ടിരിക്കുന്ന അതിഭയാനകമായ തകർച്ചയാണ് ഇത്രയും മോശമായ നിലയിലേക്ക് എല് ഡി എഫിനെ എത്തിച്ചതെന്ന് സി പി എം സമ്മതിക്കുമോ എന്നെനിക്കറിയില്ല. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ആരംഭത്തില്‍ തന്നെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടു; പിന്നീട് വി എസ് പ്രചരണരംഗത്തേക്ക് എത്തിയപ്പോൾ പിണറായി വിജയൻ പ്രചരണത്തിന്റെ മുന്‍ നിരയില്‍ നിന്നും ഉൾവലിഞ്ഞു. യഥാർഥത്തിൽ ഇവർ തമ്മിൽ ഉണ്ടെന്നു ആരോപിക്കപ്പെടുന്ന പോര് ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, അങ്ങനെ ഒരു പോര് ഉണ്ടെന്ന ശക്തമായ ധാരണ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ മനസ്സിൽ ഉറപ്പിച്ചു നിർത്താൻ യു ഡി എഫും ബി ജെ പിയും അവസാന നിമിഷം വരെ കിണഞ്ഞു ശ്രമിക്കുകയും അതിൽ അവർ നല്ല പരിധി വരെ വിജയിക്കുകയും ചെയ്തു. ജനക്കൂട്ടം വോട്ടായി മാറില്ലെന്നു തെളിയിക്കപ്പെട്ട തിരഞ്ഞെടുപ്പാണിത്.  മുന്‍കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളില്‍, തന്റെ ഉശിരൻ  പ്രസംഗങ്ങളിലൂടെ വി എസ് ഉണ്ടാക്കിയ ജനസ്വാധീനം ഇത്തവണ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്ന് വേണം കരുതാൻ. ഓരോ വിഷയങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകളും പിന്നീടെടുക്കുന്ന നിലപാട് മാറ്റങ്ങളും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാര്യമായി കുറച്ചിട്ടുണ്ട്. ബൂത്ത് തലത്തില്‍ പിണറായി വിജയന്‍ നടത്തി എന്ന് പറയപ്പെടുന്ന  പ്രവര്‍ത്തനങ്ങള്‍ ചീറ്റിപ്പോയി എന്നും വിശ്വസിക്കേണ്ടി വരുന്നു. താഴേത്തട്ടിലെ വോട്ടർമാരുടെ മനസ്സ് വായിക്കാൻ പാർട്ടിക്കുണ്ടായിരുന്ന വൈഭവത്തിനും കുറവ് സംഭവിച്ചിട്ടുണ്ട്.


ഞങ്ങൾ ഇവർക്കാർക്കും വോട്ടു ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ല എന്ന് പറയുന്ന "NOTA" യുടെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടു സമാഹരണത്തിൽ ബഹുദൂരം മുന്നേറ്റം നടത്തിയ ബി ജെ പി യുടെയും പ്രകടനമാണ് മറ്റു രണ്ടു മുന്നണികളും ശ്രദ്ധിക്കേണ്ടത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഒരു വോട്ടു പോലും യു ഡി എഫിന് കൂടിയില്ല എന്ന് നിരീക്ഷിക്കുമ്പോൾത്തന്നെ എല്‍ ഡി എഫിനും വളരെ നേരിയ വര്‍ദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഈ യാഥാർത്ഥ്യം  ഉൾക്കൊണ്ടു ആത്മാർഥമായി ആത്മശോധന ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാർട്ടി ഓഫീസുകൾ തെരുവ് പട്ടികളുടെ അഭയസ്ഥാനമാകുന്ന കാലം വിദൂരമല്ല. ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങളുടെ വോട്ടുപെട്ടിയിൽ വീഴിക്കാനുള്ള  ഇടതുപക്ഷത്തിന്റെ വൈഭവം അമ്പേ ചോര്‍ന്നു പോയപ്പോൾ, അത് കൃത്യമായി തങ്ങളുടെ പെട്ടിയിൽ വീഴിക്കാൻ ബി ജെ പിക്കു കഴിഞ്ഞു എന്നത് കേരള രാഷ്ട്രീയത്തിൽ താമരക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്ന് തന്നെ വിളിച്ചു പറയുന്നു. ഇടതു വലതു മുന്നണികളുടെ നിലവിലുള്ള വോട്ടില്‍ നിന്ന് ഒരു നല്ല പങ്കും അതോടൊപ്പം പുതിയതായി പോൾ ചെയ്ത വോട്ടുകളിൽ നിന്ന് ഒരു ഗണ്യമായ പങ്കും ബി ജെ പിയുടെ പെട്ടിയിലേക്കാണ് വീണത്‌ എന്ന് വേണം മനസ്സിലാക്കാൻ. ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ ഇത്രയും നാൾ ബി ജെ പി അനുഭവിച്ചിരുന്ന രാഷ്ട്രീയ തൊട്ട് കൂടായ്മയുടെയുടെയും അസ്പൃശ്യതയുടെയും കാഠിന്യം കുറഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് സമ്മതിക്കാതെ തരമില്ല. ഇവിടെ യു ഡി എഫും എൽ ഡി എഫും ജനങ്ങളിൽ നിന്നും ജനകീയ പ്രശ്നങ്ങളിൽ നിന്നും ബഹുദൂരം അകലത്താണ്‌. മിക്കവാറും അവരുടെ ഗ്രൂപ്പ് താല്പ്പര്യങ്ങളും കീശ വിപുലീകരണവും ആമാശയ സംരക്ഷണവും മാത്രമാണ് ഇവിടെ നടപ്പാകുന്നത്. ബി ജെ പി ഇതിൽ നിന്നും ഏറെ മെച്ചമാണെന്നല്ല; എന്നാലും ഒരു മാറ്റി പരീക്ഷണം ആകാമല്ലോ എന്ന് ജനം ചിന്തിച്ചാൽ, ശക്തമായ ഒരു ജനകീയബദൽ ലഭ്യമല്ലാത്ത രാഷ്ട്രീയ പരിതസ്ഥിതിയിൽ, ബി ജെ പിയ്ക്ക് തന്നെയാണ് ഭാവി സാധ്യത.  ശ്രദ്ധേയമായ ഒരു കാര്യം, ബി ജെ പി താരതമ്യേന കൂടുതൽ ഭീഷണിയാവുന്നത് എൽ.ഡി .എഫിനാണെന്നതാണ്. എന്തായാലും, രാത്രി കഴിഞ്ഞാല്‍ പകലെത്തും, പകലൊടുങ്ങുമ്പോള്‍ രാത്രിയും എന്ന മട്ടിൽ കാലാകാലങ്ങളിൽ മാറി മാറി എൽ ഡി എഫും യു ഡി എഫും കേരളം ഭരിക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയുമ്പോൾ കേരളരാഷ്ട്രീയത്തിൽ ബി ജെ പി അതിന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന ചുവരെഴുത്താണ് ഈ തിരഞ്ഞെടുപ്പ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയക്കാർക്ക് വോട്ടു ചെയ്യാൻ ഇഷ്ട്ടപ്പെടാത്തവരുടെ എണ്ണം പതിയെ പതിയെ കൂടി വരുന്നു എന്ന തിരിച്ചറിവും. ഇത് എന്തായാലും അരുവിക്കരയിൽ മാത്രം കാണുന്ന പ്രതിഭാസമായി അവസാനിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. 

തീർച്ചയായും, ഈ തിരഞ്ഞെടുപ്പിൽ പ്രഥമദൃഷ്ട്യാ അഭിനന്ദനമർഹിക്കുന്നത് ബിജെപിയും "നോട്ട"യുമാണെങ്കിലും അന്തിമ വിശകലനത്തിൽ അഭിനന്ദനമർഹിക്കുന്നത് അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടർമാരാണ്. അവർ കൃത്യമായ സന്ദേശമാണ് ഈ നാട്ടിലെ രാഷ്ട്രീയക്കാർക്ക് വോട്ടിങ്ങിലൂടെ നല്കിയത്. ആ സന്ദേശത്തെ വാസ്തവവിരുദ്ധമായി തങ്ങൾക്കനുകൂലമായി വ്യാഖ്യാനിക്കുന്നവർക്ക് ഭാവിയിലും പരാജയം തന്നെയായിരിക്കും വിധി; ആ വിധി, താൽക്കാലികവും തികച്ചും സാങ്കേതികവുമായ ആശ്വാസ ജയം നേടിയവർക്കും ബാധകമാണ്. 

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക