ഞാൻ വെറും പോഴൻ

Tuesday 13 December 2016

ദേശീയ പതാകയും ദേശീയ ഗാനവും; ജയിലിൽ പോകേണ്ടി വരുമോ ?

രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ദേശീയ ഗാനം ഉപയോഗിക്കരുതെന്നും ചിതമല്ലാത്ത ഏതൊരു വസ്തുക്കളിലും ദേശീയ പതാക പതിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ദേശീയ പതാകയെ അപമാനിച്ചു എന്ന് ഒളിമ്പിക്ക് ബോക്സിങ് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെതിരെയും ദേശീയ ഗാനം തെറ്റിച്ചു പാടി എന്ന് സണ്ണി ലിയോണിനെതിരെയും ആരോപണങ്ങൾ പത്രത്താളുകളിൽ കണ്ടത് ഈ കഴിഞ്ഞ മാസങ്ങളിൽ ആണ്.

ദേശീയ പതാകയോട് അനാദരവ് കാണിച്ചു എന്ന കുറ്റത്തിന് ബോളിവുഡ് നടി മല്ലികാ ഷെരാവത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. തന്‍റെ ചിത്രമായ ‘ഡേര്‍ട്ടി പൊളിറ്റിക്സി’ന്‍റെ പോസ്റ്ററില്‍ ദേശീയ പതാക വസ്ത്രമായി അണിഞ്ഞു പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെ വെട്ടിലാക്കിയത്. ഇത് ദേശീയ പതാകയെ നിന്ദിക്കലാണെന്നു ചൂണ്ടിക്കാണിച്ച് ബിസിനസുകാരായ അബ്ദുള്‍ ക്വാദിര്‍ മുക്രം,
സാമിയുദ്ദീന്‍ എന്നിവര്‍ നല്കിയ പരാതിയിലായിരുന്നു കേസ്. മല്ലിക ഷെരാവത്ത് ദേശീയ പതാകയെ അപമാനിച്ചുവെന്നും കേസെടുക്കണമെന്നും കാണിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഇതിനെത്തുടർന്ന് പരാതിക്കാർ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. ഒടുവില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ഹൈദരാബാദ് പോലീസ് നടിക്കെതിരെ കേസെടുത്തു. മനുഷ്യവകാശ പ്രവര്‍ത്തകനായ ടി. ധനഗോപാല്‍ റാവോയും ഈ വിഷയത്തിൽ ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടിയെ കൂടാതെ ചിത്രത്തിൻറെ നിർമ്മാതാവ് കസ്തൂര്‍ ചന്ദ് ബോഗാടിയക്കെതിരെയും  കേസുണ്ട്. ചിത്രത്തിൻറെ ആദ്യ പോസ്റ്ററുകൾ പുറത്തിറങ്ങിയപ്പോൾ അതിൽ നഗ്നയായ മല്ലിക ത്രിവര്‍ണ്ണപതാക പുതച്ചുകൊണ്ട് കാറിന് മുകളില്‍ ഇരിക്കുന്ന ചിത്രമാണുണ്ടായത്. ഈ പോസ്റർ പുറത്തിറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഇക്കാര്യം വൻ ചർച്ചയായിരുന്നു.

തിരുവനന്തപുരത്തെ ഒരു സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂവി അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്ത സല്‍മാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊലപാതകത്തേക്കാള്‍ വലിയ കുറ്റമാണ് സല്‍മാന്‍ ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം കാണാന്‍ നിള തിയറ്ററില്‍ പോയ സല്‍മാന്‍ അവിടെ ദേശീയഗാനം പ്രദര്‍ശിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ല എന്നും ആലാപന സമയത്ത് കൂവി എന്നുമായിരുന്നു ആരോപണം. ദിവസങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യദിനത്തെ വിമര്‍ശിച്ച് അവന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ പോസ്റ്റും അറസ്റ്റിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടു.

മുൻപ്,ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്‍ ദേശീയ പതാകയെ അപമാനിച്ചതായി പരാതിപ്പെട്ട് ലോക്ജ നശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ പൊലിസീനെ സമീപിച്ചിരുന്നു. 2011 ഏപ്രില്‍ ര­ണ്ടിന് അപ് ലോഡ് ചെയ്ത് യൂട്യൂബ് വഴി പ്രചരിച്ചിരുന്ന ഒരു വീഡിയോയിലാണ് ഷാരൂഖ് ദേശീയപതാകയെ അപമാനിച്ചതായി പരാതിയില്‍ പറയുന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യ്യി­ലു­ണ്ടാ­യി­രു­ന്ന പ­താ­ക­യില്‍ കു­ങ്കു­മനി­റം താ­ഴെയും പ­ച്ച­നി­റം മു­ക­ളി­ലു­മാ­യി­രുന്നു. ഇ­ത് അ­വ­ഗ­ണി­ച്ച് ഷാ­രൂ­ഖ് ഖാന്‍ പതാ­ക വീ­ശി അ­നാ­ദര­വ് കാ­ട്ടി­യെ­ന്നാ­യിരുന്നു ര­വി­ന്ദ്ര­ബ്ര­ഹ്മെയു­ടെ പ­രാ­തി­. ഷാരൂഖിനെതിരെ പൂനെയിലെ ചതുഷ്രിംഗി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഷാ­രൂ­ഖ് ഖാന്‍ കൊല്‍ക്ക­ത്ത നൈ­റ്റ് റൈ­ഡേ­ഴ്‌­സ് ഉ­ട­മയും ഇ­ന്ത്യ­യു­ടെ റോള്‍ മോ­ഡ­ലു­മാ­ണെ­ന്ന് ര­വി­ന്ദ്ര പ­റ­യുന്നു. യു­വാക്ക­ളെ ഏ­റെ ഇ­ഷ്ട­പ്പെ­ടു­ന്ന ഷാ­രൂ­ഖി­ന് ചി­ല ഉ­ത്ത­ര­വാ­ദി­ത്വം ആവശ്യമാണ്‌. ഇ­ത്ത­ര­ത്തി­ലു­ള്ള ഷാ­രൂ­ഖിന്റെ ശീ­ല­ങ്ങള്‍ യു­വ­ജ­ന­ങ്ങള്‍ അ­നു­ക­രി­ക്കു­മെന്നും ര­വി­ന്ദ്ര ചൂ­ണ്ടി കാട്ടി.

ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി ലോക് ജനശക്തി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ രവി ബ്രഹ്മെ നേരത്തെയും പൊലീസിനെ സമീപിച്ചിട്ടുണ്ട്. ദേശീയപതാകയുടെ രൂപകല്‍പനയിലുള്ള ബിക്കിനി അണിഞ്ഞ മുംബയ് മോഡല്‍ ഗെഹ്ന വഷിഷ്ഠിനെതിരെയാണ് ബ്രഹ്മെ നേരത്തെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പൂനെയിലെ ഡെക്കാന്‍ ജിംഖാന പൊലീസ് ഗെഹ്ന വഷിഷ്ഠിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേശീയ ഗാനം ആലപിച്ചപ്പോള്‍ ശശി തരൂര്‍, അമേരിക്കക്കാർ ചെയ്യുന്നത് പോലെ നെഞ്ചില്‍ കൈ ചേര്‍ത്ത് വെച്ചു എന്നൊരു പുലിവാല് നേരത്തെ പിടിച്ചിരുന്നു. ലാലു പ്രസാദും ഭാര്യയും ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന ഒരു ഫോട്ടോയും നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത , സ്വാതന്ത്ര്യ സമരത്തില്‍ ജയിലില്‍ പോയ , ഗാന്ധിജി സ്നേഹപൂര്‍വ്വം "നേപ്പാളി " എന്ന് വിളിച്ച, സഹജയോഗ എന്ന പ്രസ്ഥാനത്തിന്റെ ഉടമസ്ഥ, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ആശ്രമങ്ങള്‍ ഉള്ള നിര്‍മ്മലാദേവിയും ദേശീയ പതാകയെ നിലം വിരിപ്പായി ഉപയോഗിക്കുന്ന പടം നെറ്റിൽ കണ്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആയിരുന്നു

ദേശീയപതാകയെ അവഗണിച്ചു എന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് എടുക്കാന്‍ മധ്യപ്രദേശിലെ ബിന ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടിരുന്നു. രാജേന്ദ്ര മിശ്ര എന്നയാളാണ് കെജ്‌രിവാളിനും അനുയായികള്‍ക്കും എതിരെ പരാതി നല്‍കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയില്‍ ദേശീയ പതാകയ്‌ക്കൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ചതാണ് പരാതിയ്ക്ക് കാരണമായത്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കൈയില്‍ ചൂല് കൊണ്ട് നിലം തൂത്തതിനു ശേഷം ആ ചൂല് ദേശീയ പതാകയ്‌ക്കൊപ്പം വീശികാണിക്കുന്നു എന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ദില്ലിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ആചാരപ്രകാരം മുഖ്യമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം അതിനെ സല്യൂട്ട് ചെയ്യാന്‍ മറന്നു പോയതും വിവാദത്തിനു ഇടയാക്കിയിരുന്നു. 

റിപ്പബ്ലിക് ദിനത്തിൽ  ദേശീയപതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഗവര്‍ണര്‍ ജെ. ബി പട്‌നായിക്കും കേസ്സിൽ പെട്ടിരുന്നു. 

2011-ലെ ലോകകപ്പ് മത്സരത്തിനിടെ നടന്ന സ്വകാര്യ പാര്‍ട്ടിക്കിടെ സച്ചിന്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള കേക്ക് മുറിച്ചെന്നും ഇതിലൂടെ സച്ചിന്‍ ദേശീയ പതാകയെ അപമാനിച്ചെന്നും അതിനാല്‍ സച്ചിന്റെ രാജ്യസഭാംഗത്വം പിന്‍‌വലിക്കണമെന്നും 1971-ലെ നിയമം അനുസരിച്ച് ദേശീയപതാകയുടെ ദുരുപയോഗം എന്ന വകുപ്പിലും 1950 ലെ നിയമം അനുസരിച്ച് ക്രിമിനല്‍ കേസും ചാര്‍ജ്ജ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വക്കെറ്റ് എ ബെനിറ്റോ എന്നയാൾ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

2004 ജനുവരി നാലിന് നടന്ന ഫാഷന്‍ ഷോയില്‍ നടിയും മോഡലുമായ ശ്വേതാ മേനോന്‍ ത്രിവര്‍ണ പതാക ധരിച്ച് റാമ്പില്‍ നടന്നതിനു അവർക്കെതിരെയും ഫാഷന്‍ ഷോ സംഘടിപ്പിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈന്റെ പ്രദേശിക തലവന്‍ ആശിഷ് ഗുപ്തക്കെതിരെയും കേസുണ്ടായിരുന്നു.  അന്ന് ശ്വേത മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആല്‍വാര്‍ ജില്ലാ കോടതി ജഡ്ജി എച്ച്.എസ്.സക്‌സേന തള്ളിയത് വാർത്തയായിരുന്നു. 

ഓരോ രാജ്യവും അതിന്റെ ദേശീയത പ്രതിഫലിപ്പിക്കുന്ന നിലയില്‍ ഔദ്യോഗികമായി സ്വീകരിക്കുന്ന പ്രതീകങ്ങള്‍; ആ രാഷ്ട്രത്തിന്റെ മഹത്ത്വത്തിന്റെയും അഭിമാനത്തിന്റെയും കൂടി ചിഹ്നങ്ങളാണ്. ഇവ രാഷ്ട്രത്തിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഐകമത്യവും ദേശീയതയും പ്രകടമാക്കുന്നവയാണ്. ഓരോ രാഷ്ട്രത്തിനും അതതിന്റേതായ ദേശീയ അടയാളങ്ങള്‍ നിലവിലുണ്ട്. രാഷ്ട്ര സമൂഹത്തിന് പരമാധികാരം ഇല്ലെങ്കില്‍പ്പോലും ഇത്തരം ദേശീയ ചിഹ്നങ്ങള്‍ ഒഴിവാക്കാനാവാത്തതാണ്. ഒരു ജനാധിപത്യ പരമാധികാര രാഷ്ട്രത്തിന്റെ പൗരൻ ആയിരുന്നു കൊണ്ട് അതിന്റെ ദേശീയതയും ദേശീയതാ ചിഹ്നങ്ങളെയും ബഹുമാനിക്കെണ്ടതും സംരക്ഷിക്കേണ്ടതും ഒരോ പൌരന്റെയും കടമയാണ്. അത് ദേശീയ പതാകയായാലും ദേശീയ ഗാനമായാലും. വലിപ്പ ചെറുപ്പ ഭേദമില്ലാതെ ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു ആർക്കും സംശയവും വേണ്ട. 

ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളും പാരമ്പര്യങ്ങളും മറ്റു രാഷ്ട്രക്കാരെ അറിയിക്കുന്നതിനുള്ള പ്രതീകമാണ് ദേശീയ പതാക. 1947 വരെ ഇന്ത്യയില്‍ ഒരു പൊതു ദേശീയ പതാക ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ബ്രിട്ടിഷ് പ്രവിശ്യകളില്‍ ബ്രിട്ടിഷ് പതാകയും ഓരോ നാട്ടുരാജ്യത്തിനും അതിന്റേതായ പതാകയുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച്, 1947 July 22-ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അവതരിപ്പിച്ചു പാസ്സാക്കിയ ത്രിവര്‍ണ പതാക പാര്‍ലമെന്റ് മന്ദിരത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ് 1947 August 15-ന് ഇന്ത്യന്‍ സ്വാതന്ത്ര്യക്കൈമാറ്റം നടന്നത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ പതാകയുണ്ട്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ പതാകയെ മാറ്റിയിട്ട് അവിടെ വിജയിച്ച രാഷ്ട്രത്തിന്റെ പതാക നാട്ടുകയെന്നതാണ്. ഒരു രാഷ്ട്രത്തോടു കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ രാഷ്ട്രത്തിലെ ദേശീയ പതാകയെ അപമാനിക്കുക എന്നത്. ഓരോ രാഷ്ട്രത്തിലെയും ദേശീയ പതാകയുടെ വലുപ്പം, പതാക ഉയര്‍ത്തുമ്പോള്‍ അനുഷ്ഠിക്കേണ്ട ചിട്ടകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യവസ്ഥകള്‍ അതത് ഗവണ്മെന്റുകള്‍ നിയമമാക്കിയിട്ടുണ്ട്. മുകളില്‍ കുങ്കുമനിറം, മധ്യത്തില്‍ വെള്ളനിറം, താഴെ പച്ചനിറം എന്നീ വര്‍ണങ്ങളോടുകൂടിയ ത്രിവര്‍ണ പതാകയാണ് ഇന്ത്യയുടെ ദേശീയ പതാക. പതാകയുടെ കൃത്യം മധ്യഭാഗത്ത് ഇരുപത്തിനാല് ആരക്കാലുകളോടുകൂടിയ ധര്‍മചക്രവും നീലനിറത്തില്‍ കൊടുത്തിട്ടുണ്ട്. സാരാനാഥം എന്ന സ്ഥലത്ത് അശോക ചക്രവര്‍ത്തി സ്ഥാപിച്ച സ്തൂപത്തിലുള്ള ധര്‍മചക്രത്തിന്റെ മാതൃകയിലാണ് നമ്മുടെ ദേശീയ പതാകയിലെ ധര്‍മചക്രം പകര്‍ത്തേണ്ടത്. ഭാരതീയ നിയമം ദേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാൻ അനുശാസിക്കുന്നു.  'ഇന്ത്യൻ പതാകാ നിയമം' ദേശീയപതാകയുടെ പ്രദർശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോഗിക നിയമം അനുശാസിക്കുന്നതെന്തെന്നാൽ ദേശീയപതാക ഭൂമിയോ ജലമോ സ്പർശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുൻപിൽ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിക്കാൻ പാടില്ലാത്തതാകുന്നു. അരയ്ക്കു താഴേയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശീയപതാക തുന്നി ചേർക്കുന്നതും അതു വിലക്കുന്നു.

പൗരന്മാര്‍ക്ക് ദേശീയ പതാക പോലെതന്നെ പരമപ്രധാനമായ ഒന്നാണ് ദേശീയ ഗാനം. ഓരോ രാഷ്ട്രത്തിനും സ്വന്തമായ ദേശീയ ഗാനം ഉണ്ടായിരിക്കും. മുമ്പ് രാജവാഴ്ച നിലനിന്നകാലത്ത് രാജാവിനെ സ്തുതിച്ചുകൊണ്ടുള്ളതായിരുന്നു ദേശീയ ഗാനങ്ങള്‍. 1949 വരെ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്ന 'വഞ്ചീശമംഗളം' ഇതിന് ഉദാഹരണമാണ്. ഇംഗ്ലണ്ട് ഒരു ജനാധിപത്യരാജ്യമാണെങ്കിലും അവിടെ ഇപ്പോഴും രാജവാഴ്ച നിലവിലുള്ളതുകൊണ്ട് ഇപ്പോഴും 'God save the King' എന്നു തുടങ്ങുന്ന ഗാനം ദേശീയ ഗാനമായി ഉപയോഗിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ രചിച്ച 'ജനഗണമന അധിനായക ജയഹേ' എന്നാരംഭിക്കുന്ന ബംഗാളി ഗാനത്തിന്റെ ഹിന്ദിരൂപമാണ് ദേശീയ ഗാനമായി ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ബങ്കിംചന്ദ്രചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' എന്ന ഗാനത്തെയും ദേശീയ ഗാനമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ പതാക കാണുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ അഭിമാനം വിടരുന്നതുപോലെ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ പൗരന്മാരുടെ മനസ്സില്‍ ദേശസ്നേഹം വളരുന്നു. പലതരം ഭാഷക്കാരും മതക്കാരും താമസിക്കുന്ന രാഷ്ട്രങ്ങളില്‍ ജനങ്ങള്‍ തമ്മിലുള്ള ഐകമത്യം നിലനിര്‍ത്തുവാന്‍ ദേശീയ പതാക പോലെതന്നെ ദേശീയ ഗാനത്തിനും കഴിയുന്നു. ചില ഘട്ടങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നത് വാച്യരൂപത്തിലായിരിക്കുകയില്ല, പ്രത്യുത ബാന്റ് മേളമായിട്ടോ, മറ്റേതെങ്കിലും വാദ്യോപകരണ ശബ്ദമായിട്ടോ ആയിരിക്കും. അതിനാല്‍ തങ്ങളുടെ ദേശീയ ഗാനത്തിന് മധുരമായ രാഗവും താളവും നല്കുവാന്‍ ഓരോ രാഷ്ട്രവും ശ്രമിക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന'യില്‍ അര്‍ഥസമ്പുഷ്ടി മാത്രമല്ല, കര്‍ണാനന്ദകരമായ രാഗവും താളവും ഉണ്ട്. ഓരോ ദേശീയ ഗാനവും ആ രാഷ്ട്രത്തിന്റെ ചരിത്രവും പാരമ്പര്യങ്ങളും ജനതയുടെ സ്വാതന്ത്ര്യവും പ്രതിഫലിക്കുന്നതാകാം. ഓരോ ഗാനവും രചിച്ചിട്ടുള്ളത് ഏതെങ്കിലും പ്രശസ്ത കവിയായിരിക്കാം. ജനങ്ങളുടെ നാടോടിഗാനങ്ങളില്‍നിന്ന് ഉടലെടുത്തിട്ടുള്ള ദേശീയ ഗാനങ്ങളും ഉണ്ട്. ദേശീയോത്സവങ്ങള്‍, ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളില്‍ ദേശീയ ഗാനം ആലപിക്കപ്പെടുന്നു. ദേശഭക്തിപ്രകടനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓരോ ദിവസവും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഒളിമ്പിക്ക് മത്സരവേദികളില്‍ ഒരു വ്യക്തിക്ക് മെഡല്‍ സമ്മാനിക്കുമ്പോള്‍ ആ രാഷ്ട്രത്തിലെ ദേശീയ ഗാനം ആലപിക്കുന്നു.

ലേഖനത്തിന്റെ ആദ്യ ഭാഗത്ത്‌ പരാമർശിക്കപ്പെട്ട എല്ലാ വ്യക്തികളും നിയമത്തിന്‍റെ വിടവുകളിലൂടെയും നിയമ വ്യാഖ്യാനത്തിന്റെ ഇന്ദ്രജാലത്തിലൂടെയും ശിക്ഷിക്കപ്പെടാതെ പുറത്തു വന്നേക്കാം. പക്ഷെ, ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അത് പോലുള്ള ദേശീയ ചിഹ്നങ്ങളെയും സർവ്വോപരി ദേശീയതെയെയും മനപൂർവ്വവും ബോധപൂർവ്വവും അപമാനിക്കുകയെന്നത് തികച്ചും അപക്വവും ജനാധിപത്യസംസ്കാരത്തിന് വിരുദ്ധവുമായ സ്വഭാവരീതിയാണെന്നതില്‍ ഒരു സംശയവും വേണ്ട. ഈ ദേശീയതയ്ക്കും അതിന്റെ ചിഹ്നങ്ങൾക്കും ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെയും രക്തസാക്ഷികളുടെയും ത്യാഗങ്ങളുടെയും നൊമ്പരങ്ങളുടെയും കണ്ണീരിന്റെ ചുവയും ചോരയുടെ നിറവും ഉണ്ട്. ഏതു സ്വതന്ത്ര ചിന്തയുടെ പേരിലാണെങ്കിലും,  അതിനെ അവമതിക്കുന്നവരെയും അവഗണിക്കുന്നവരേയും യഥാർത്ഥ രാഷ്ട്രസ്നേഹി ഒറ്റപ്പെടുത്തും.  നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനും വെറുക്കാനും നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ നിങ്ങൾക്ക് അനഭിമതനായ വ്യക്തിയുടെ മുഖത്ത് തുപ്പുന്നത് തികച്ചും സംസ്കാര ശൂന്യമാണ്; പിതൃ ശൂന്യമാണ്; ശുദ്ധ തെമ്മാടിത്തരമാണ്. 

സ്റ്റോപ്പ്‌ പ്രസ് : ദേശീയ ഗാനം കേൾക്കുമ്പോൾ, കൂടെപ്പാടാൻ താൽപ്പര്യം ഇല്ലാത്തവർക്ക്  അതിനുള്ള സ്വാതന്ത്ര്യവും ഇന്ത്യയില്‍ ഉണ്ട്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേക ബഞ്ച്, പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി (ബിജോയ് ഇമ്മനുവേൽ Vs. കേരളാ സ്റ്റേറ്റ്). ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ കേസ്. ഇന്ത്യൻ ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നീ കാഴ്ചപ്പാടുകൾ വ്യാഖ്യാനിക്കുകയായിരുന്നു സുപ്രീംകോടതി ഈ കേസിൽ ചെയ്തത്. വീണ്ടും, കരൺ ജോഹർ V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി തന്നെ സിനിമാ ഹാളിൽ ദേശീയഗാനം കേൾപ്പിക്കുന്നതും അതിനു ജനം എഴുന്നേറ്റു നിൽക്കുകയും ചെയ്യുന്നതും ദേശീയഗാനത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തും എന്നും ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കേണ്ടതല്ല ദേശസ്നേഹം എന്നും കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുള്ളതാണ്. 

പക്ഷെ, ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മൂന്നാം കിട A റേറ്റഡ് പടം കാണിക്കുന്നതിന് മുൻപും തിയ്യേറ്ററിൽ ദേശീയഗാനം നിർബന്ധമായും കേൾപ്പിക്കണം; സിനിമ കാണാൻ ചെന്നവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കുകയും വേണം. ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണം എന്ന് ഇപ്പോൾ പറഞ്ഞ അതേ സുപ്രീം കോടതി തന്നെയാണ് ബിജോയ് ഇമ്മാനുവൽ കേസിൽ കുഴപ്പമില്ല എന്നും കരൺ ജോഹർ കേസിൽ എഴുന്നേറ്റ് നിൽക്കുന്നത് അനാവശ്യം ആണെന്നും പറഞ്ഞത്. ദേശീയചിഹ്നങ്ങളെ കാണുമ്പോൾ ആദരിക്കേണ്ടതിനെപ്പറ്റി മാത്രമല്ലേ നിയമങ്ങൾ പറയുന്നുള്ളൂ. ആദരിക്കാൻ വേണ്ടി പ്രദർശിപ്പിക്കണം എന്ന് ശഠിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല; അതും വളരെയേറെ ലാഘവത്തോടും അലക്ഷ്യമായും സിനിമ കാണാൻ വരുന്ന ഇടങ്ങളിൽ.

ഇപ്പോൾ ബാക്കിയാവുന്ന ഒരു സംശയം; പുതിയ കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിജോയ് ഇമ്മാനുവൽ കേസിന്റെയും കരൺ ജോഹർ കേസിന്റെയും വിധികൾ അസ്ഥിരപ്പെട്ടിട്ടുണ്ടോ ? അസ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ, ദേശീയ ചിഹ്നങ്ങളെ അപമാനിച്ചു എന്ന പേരിൽ കോടതിയും പോലീസ് സ്റ്റേഷനും കയറുന്നവരുടെ എണ്ണം ഇനി ചെറുതായിരിക്കില്ല. 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment