ഞാൻ വെറും പോഴൻ

Thursday 1 December 2016

ചുവപ്പുനിറം നീലയാക്കിയാൽ ചെകുത്താൻ മാലാഖയാവില്ല...!!!

കലൂരിലും തേവരയിലുമായി, ഞാൻ എറണാകുളം നഗരത്തിൽ പത്തു വർഷത്തോളം താമസ്സിച്ചിട്ടുണ്ട്. മൊത്തം പതിനഞ്ചു വർഷത്തോളം തൊഴിൽ ചെയ്തിട്ടുമുണ്ട്. ഈ കാലഘട്ടത്തിൽ കൊച്ചി നഗരത്തിൽ, ഏറ്റവും ഭീതിജനകമായി അനുഭവപ്പെട്ടിട്ടുള്ള കാര്യങ്ങൾ ചുവന്ന ചെകുത്താന്മാർ (ഇപ്പോൾ നിറം മാത്രം നീല ആയിട്ടുണ്ട്) ആയി വിശേഷിപ്പിക്കപ്പെടുന്ന സിറ്റി ബസുകാർ, മുച്ചക്ക്ര ഭീകരന്മാർ ആയ ഓട്ടോക്കാർ, കൊതുകുകൾ എന്നിവരാണ്. അതിൽ തന്നെ കൊടും ഭീകരന്മാർ സ്വകാര്യ ബസ്സുകളും അതിലെ തൊഴിലാളികളും ആണ്. ഓട്ടോക്കാരെ കൊണ്ടുള്ള ശല്യം പൊതുവെ അത് സവാരിക്ക് വിളിക്കുന്നവരിൽ പരിമിതപ്പെടുന്നു. കൊതുകുകൾ എല്ലാ വിഭാഗം ജനങ്ങളെയും ഉപദ്രവിക്കുന്നുണ്ടെങ്കിലും കൊച്ചി കോർപറേഷന്റെ "ഔദ്യോഗിക പക്ഷി" എന്ന നിലയിൽ അതിനോട് ക്ഷമിക്കാം. യാത്ര ചെയ്യുന്നവരോടും കാൽ നടക്കാരോടും മറ്റു വാഹനങ്ങളോടും എല്ലാം അതിക്രമം കാണിക്കുന്നവർ എന്ന നിലയിൽ ആണ് ബസുകാരെ കൊടും ഭീകരന്മാർ എന്ന് വിശേഷിപ്പിച്ചത്‌. (ഭീകരന്മാരല്ലാത്ത ചുരുക്കം നല്ല മനുഷ്യരെയും ഇക്കൂട്ടത്തിൽ കണ്ടിട്ടുണ്ട്. അവർ എന്നോട് ക്ഷമിക്കുക; കൂടുതലും മോശം അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളത്) 

ഇത് രണ്ട് വർഷം  മുൻപെഴുതിയ പോസ്റ്റാണ്. ഇപ്പോൾ ഇത് അപ്‌ഡേറ്റ് ചെയ്തിടാൻ കാരണം, മെട്രോ നഗരമാകാൻ കുതിക്കുന്ന കൊച്ചിയുടെ രാജനഗരിയിൽ നടന്ന ഒരു ദാരുണ സംഭവത്തെക്കുറിച്ച്  ഇന്ന് കേട്ട ഒരു വാർത്തയാണ്.....

എറണാകുളം ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന യുവദമ്പതികൾക്ക് ഉണ്ടായ ദയനീയ അനുഭവത്തിന്റെ വാർത്തയാണിത്. തൃപ്പൂണിത്തുറ ഭാഗത്തു വച്ച് അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത് കയറി വന്ന "ഗാനം" എന്ന സ്വകാര്യബസിടിച്ച് അപകടത്തിൽപ്പെട്ട ഹരീഷും ഗുരുതരമായി പരിക്കേറ്റ ഭാര്യ കസ്തൂരിയുമാണ് ഈ നിസ്സഹായരായ ദമ്പതികൾ. അപകടത്തെത്തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേവലം 25 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ ഒരു കാൽ മുറിച്ചു നീക്കേണ്ടി വന്നേക്കും എന്ന വാർത്തയാണ് ഇന്ന് രാവിലെ എന്നെ അലോസരപ്പെടുത്തുന്നത്. അപകടശേഷം ഇവരെ സഹായിക്കാനോ സംഭവത്തിന് സാക്ഷി പറയാനോ കൂട്ടം കൂടിയവരിൽ ആരുമുണ്ടായില്ല എന്നത് കൂടുതൽ ഞെട്ടലുളവാക്കുന്നു. പിന്നീടുള്ള അന്വേഷണത്തിൽ അറിഞ്ഞത് വൈറ്റില മുതൽ തന്നെ അമിത വേഗവുമായി ബന്ധപ്പെട്ട് യാത്രക്കാർ പലരും ഈ സംഭവത്തിലെ ഡ്രൈവറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ്. അതിനൊക്കെ പുല്ലുവില പോലും കൽപ്പിക്കാതെയാണ് അയാൾ ഈ പാവം മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തമായി പാഞ്ഞു കയറിയത്. കേവലം 11 മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന് സ്വന്തം അമ്മയുടെ പരിലാളനകളാണ് തികച്ചും നിരുത്തരവാദപരമായി തൊഴിൽ ചെയ്യുന്ന ഒരു ബസ് ഡ്രൈവറുടെ ക്രൂരവികൃതിയിൽ നഷ്ടപ്പെട്ടത്. 


സ്വകാര്യ ബസ്സുകളുടെ അമിത വേഗം മൂലം നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒരു പുതിയ സംഭവം ഒന്നുമല്ല. വളരെ കുറഞ്ഞ സമയത്തിൽ, കൂടുതല്‍ യാത്രക്കാരെ കിട്ടാനുള്ള മരണപ്പാച്ചിലില്‍ നിരത്തില്‍ പൊലിയുന്നത് സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെ ജീവിതങ്ങളും സ്വപ്നങ്ങളുമാണ്. ദാരുണമായ അസംഖ്യം സംഭവങ്ങളിൽ, ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

രണ്ടു വർഷം മുൻപ്, സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടയില്‍ കാൽനട യാത്രക്കാരി, തോപ്പുംപടി സ്വദേശിനി ഫാത്തിമബീവി ബസിടിച്ചു മരിച്ചു. ഇതേ അപകടത്തിൽ പരിക്കേറ്റ ഇവരുടെ സഹോദരി  നഫീസ ബീവി ആശുപത്രിയില്‍ വച്ചു മരിച്ചു. ഫോർഷോർ റോഡിലെ ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു അപകടം. ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോ കോളേജ് വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് അന്ന് റോഡ് ഉപരോധിച്ചു. അടിയന്തിരമായി കർശന നടപടികൾ എടുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, റോഡിൽ സ്വകാര്യബസ് ചെകുത്താന്മാരുടെ       മരണപ്പാച്ചില്‍ നിര്‍ബാധം തുടരുക തന്നെ ആണ്. 

ആപത്തിനെ സൂചിപ്പിക്കുന്ന ചുവപ്പ് നിറമായിരുന്നു എറണാകുളം സിറ്റിയിലെ ബസുകൾക്ക് മുൻകാലങ്ങളിൽ അനുവദിച്ചിരുന്നത് എന്നത് യാദൃശ്ചികമായിട്ടായിരുന്നോ എന്നറിയില്ല. അത് എന്തായാലും, എറണാകുളത്ത് കുറച്ചു പ്രാവശ്യമെങ്കിലും വന്നിട്ടുള്ള ആർക്കും ഈ സ്വകാര്യബസ് എന്ന ഭീകരനെ പറ്റി നടുക്കുന്ന ഒരനുഭവം എങ്കിലും ഓർത്ത് പറയാൻ ഉണ്ടാകും. മിക്കവാറും സമയങ്ങളിൽ ഈ വണ്ടികൾ നഗര നിരത്തിലൂടെ കൊലവിളിയും വിളിച്ചു പായുകയായിരിക്കും. "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ" എന്നൊരു നാട്ടു പ്രയോഗമുണ്ട്. ഈ മനോഭാവമാണ് ഇവിടത്തെ ബസ് തൊഴിലാളികൾക്ക്. ഇവർക്ക് നിയമങ്ങളെ പേടിയില്ല; സിഗ്നലുകളെ പരിഗണനയില്ല; ട്രാഫിക് വാർഡൻമാരെ പോലും ബഹുമാനമില്ല; മറ്റു വാഹനങ്ങൾ ഒരു പ്രശ്നമല്ല; മനുഷ്യ ജീവൻ ഒരു വിഷയമേയില്ല. റോഡ്‌ ഇവന്റെ മുതലാളിയും ഇവന്റെയൊക്കെ പൂർവ പിതാക്കന്മാരും കൂടി ഇവനൊക്കെ വിളയാടാൻ വേണ്ടി വാങ്ങിയിട്ടിരിക്കുന്നതാണ് എന്ന ഭാവത്തിലാണ് ഇവരുടെ പെരുമാറ്റം. ആരെങ്കിലും ഇതെങ്ങാൻ ചോദ്യം ചെയ്‌താൽ രൂക്ഷമായ നോട്ടം, അസഭ്യ വർഷം, പച്ചത്തെറിയഭിഷേകം, കയ്യേറ്റം മുതലായവ നേരിടേണ്ടി വരും.

നിലം തൊടാതെ പറക്കുന്ന കൊച്ചി സിറ്റി ബസുകളെ പറ്റി ചുമന്ന കളറിൽ പറന്നു വരുന്ന വിമാനം ആണെന്ന്  തോന്നി പോകുമെന്നും അത്തരത്തിൽ നോക്കിയാൽ കൊച്ചിയിലെ ഓരോ ബസ്‌ സ്റ്റാന്റുകളും  ഓരോ മിനി എയർപോട്ട് ആണെന്ന് പറഞ്ഞാലും തെറ്റില്ലെന്നും ഒരാൾ ഒരിക്കൽ ബ്ളോഗിൽ എഴുതിയത് ഓർക്കുന്നു. 'പടച്ചോനെ ഇങ്ങള് കാത്തോളീ...'ന്നും പറഞ്ഞാണ് ഓരോരുത്തരും ബസിൽ കയറുന്നതെന്നും ബസ്‌ സ്റ്റോപ്പിൽ നിന്നുള്ള കയറൽ, വെറും കയറൽ അല്ലെന്നും, 'ചാടി മറിഞ്ഞു തൂങ്ങി വലിഞ്ഞു കയറൽ' എന്ന് ആലങ്കാരികമായി പറയണം എന്നും എഴുതി, ആ വിദ്വാൻ. അദ്ദേഹത്തിന്റെ നിരീക്ഷണം ഇങ്ങിനെയാണ്‌; ബസ്‌ വന്നു നിർത്തിയാൽ, (നിർത്തുന്നത്  പോലെ തോന്നും; നിർത്തുന്നുണ്ടോ എന്ന് ഇതു വരെ മനസിലായിട്ടില്ല) ഒന്നോ രണ്ടോ സെക്കന്റിനുള്ളിൽ എല്ലാം തീർന്നിരിക്കണം. ആദ്യം റോഡിൽ നിന്ന് ബസിന്റെ ഏതെങ്കിലും കമ്പിയിൽ മുറുക്കെ പിടിക്കണം; അല്ലെങ്കിൽ ചിലപ്പോൾ പണി പാളും. അവസാനം കയറുന്നവന്റെ കാര്യം മിക്കവാറും അതി ഭീകരമാം വിധം സാഹസികമായിരിക്കും; വണ്ടി വിടും. അവൻ കമ്പിയിൽ ഇങ്ങനെ തൂങ്ങി കിടക്കും. പിന്നെ എങ്ങനെയെങ്കില്ലും  ഉള്ളിൽ കയറിക്കോളണം. ബസിന്റെ  ഉള്ളിൽ കയറിയാൽ പിന്നെ വണ്ടർ ലാ എഫക്റ്റ് ആണ് (പഴയ ലിപിയിൽ വീഗാ ലാൻഡ്‌ എഫക്റ്റ് എന്നും പറയാം); ചാട്ടം, ഓട്ടം,  അലറൽ, കൂവൽ; വല്ലാത്തൊരു അനുഭൂതി തന്നെ. ഇതൊക്കെ അനുഭവിക്കാൻ നിങ്ങൾ  പ്രത്യേകിച്ച് എഫെർട്ട്  ഒന്നും എടുക്കണ്ട കാര്യമില്ല. ഡ്രൈവറിന്റെ അതി മനോഹരമായ ലീലാവിലാസങ്ങൾ കൊണ്ട് അതൊക്കെ മുറ പോലെ  നടന്നോളും. ശ്രീ കൊച്ചി ബസ്‌ ഭഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ! എന്ന ആശംസയോടെയാണദ്ദേഹം ആ കുറിപ്പ് നിർത്തിയിരിക്കുന്നത്.

മറ്റൊരു ബ്ളോഗിൽ വിവരിക്കപ്പെട്ട ഒരു സംഭവം ഉണ്ട്. മത്സരയോട്ടത്തിനിടെ റോഡ് വിട്ട് ഫുട്പാത്തിനു നേരെ പാഞ്ഞടുക്കുന്ന സിറ്റി ബസ്. റോഡിനൊപ്പം നിരപ്പുള്ള ഫുട്പാത്തിലൂടെ നടന്നു വരുന്ന പത്തോളം വിദേശ വിനോദ സഞ്ചാരികള്‍. റോഡില്‍ മര്യാദമാത്രം കണ്ടു ശീലിച്ചിട്ടുള്ള വിദേശികള്‍ തങ്ങളുടെ നേരെ പാഞ്ഞടുക്കുന്ന ബസ് കണ്ട് പരിഭ്രമിച്ച് തിരിഞ്ഞോടുന്നു. ആ ഓട്ടം പോലും വക വയ്ക്കാതെ ബസ് അവരുടെ പിന്നാലെ പാഞ്ഞു. തന്നെ മറികടക്കാന്‍ ശ്രമിക്കുന്ന മറ്റൊരു ബസിനെ എങ്ങനെ മുന്നില്‍ കയറ്റിവിടാതിരിക്കാം എന്ന ചിന്ത മാത്രമായിരുന്നിരിക്കാം ആ ബസ് ഡ്രൈവറുടെ മനസില്‍. വേട്ടമൃഗങ്ങളെപ്പോലെ പായുന്ന ബസുകാർ, അവന്റെ മുന്നിലൂടെ ജീവനും കൊണ്ടോടുന്ന വഴിയാത്രക്കാരന്‍ അവന്റെ കണ്ണില്‍പ്പോലും പെടുന്നില്ല. ലോകത്തില്‍ മറ്റൊരു രാജ്യത്തും പതിവില്ലാത്ത ഈ മത്സരയോട്ടത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ട് വിദേശികള്‍ ഒരു ബേക്കറിയില്‍ ഓടിക്കയറി. ചുറ്റും നിന്ന നാട്ടുകാര്‍ ഇതെല്ലാം കണ്ട് ഊറിച്ചിരിച്ചു. അക്രമികളോട് പ്രതികരിക്കാന്‍ കഴിവില്ലാത്ത ഭീരുക്കളുടെ ചിരി !. ഇങ്ങനെയാണ് ആ വിവരണം അവസാനിപ്പിച്ചിരിക്കുന്നത്. 

ഇതെല്ലാം അത് എഴുതിയവർ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിച്ചത് കൊണ്ട് മാത്രം കാര്യങ്ങൾ അത്ര കണ്ടു ലളിതവും രസകരവുമല്ല. അരയില്‍ തിരുകിയ കത്തിയും വണ്ടിയുടെ ജാക്കി ലിവറും ഹാൻസും പാൻ മസാലയും കഞ്ചാവും മയക്കു മരുന്നുകളും കുത്തി നിറച്ച മസിൽ ബോഡിയും കൊണ്ട് യാത്രക്കാരെയും കാൽ നടക്കാരെയും ഒതുക്കാൻ സദാ റെഡി ആയിരിക്കുന്ന ക്രിമിനലുകൾ പോലും ബസ് തൊഴിലാളികൾക്കിടയിലുണ്ട്. മുതലാളിയുടെ പൂത്ത പണവും പോലീസിലും വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലെ പിടി പാടും പിൻബലമാക്കി ഇവർ റോഡുകളെ കുരുതിക്കളമാക്കുന്നു. സ്വകാര്യ ബസുകളിലെല്ലാം തന്നെ അമിത വേഗം കുറയ്ക്കാന്‍ വേണ്ടി സ്പീഡ് ഗവേണര്‍ എന്ന പേരിൽ ഒരുപകരണം ഘടിപ്പിച്ചിരിക്കുന്നത്‌ കാണാമെങ്കിലും അതൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നു ബസുകളുടെ അമിത വേഗം കണ്ടാല്‍ മനസിലാകുമെന്നു യാത്രക്കാര്‍ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം കാര്യമാത്രമായി ഇടപെടുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പ്രഹസനമാക്കുന്നു. പരിശോധന കാലയളവില്‍ മാത്രം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുക, അതു കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയെന്നതാണ് ബസുകളില്‍ കണ്ടു വരുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

കാതടപ്പിക്കും ശബ്ദവുമായി നിരോധിക്കപ്പെട്ട എയര്‍ഹോണുകള്‍ മിക്കവാറും ബസുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഹോണിൽ ഞെക്കി പിടിച്ചാണ് ഇവിടുത്തെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് തന്നെ. മറ്റു വാഹനങ്ങളിലുള്ളവരേയും കാല്‍നടയാത്രക്കാരേയും ഹോണടിച്ച് പേടിപ്പിക്കുന്ന ഡ്രൈവര്‍മാരെക്കൂടാതെ വണ്ടിയുടെ ബോഡിയിൽ തട്ടി ഭീകര ശബ്ദം ഉണ്ടാക്കുന്ന കിളികളും ഒരു പേടി സ്വപ്നം തന്നെയാണ്. ഇരുചക്രവാഹനങ്ങളുടെ തൊട്ടുപിന്നിലെത്തി കാതടപ്പിക്കും വിധം എയര്‍ഹോണ്‍ മുഴക്കുന്ന ബസുകള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. പെട്ടന്ന് പിന്നിലെത്തി പേടിപ്പിക്കും വിധം ഹോണ്‍ ബസുകളും വലിയ വാഹനങ്ങളും എയര്‍ഹോണ്‍ മുഴക്കുമ്പോള്‍ പരിഭ്രമത്താല്‍ നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു.

വാഹനങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ ഇടമില്ലാത്ത കുപ്പി കഴുത്തു പോലെയുള്ള റോഡിലൂടെ ഈ  ബസ്സുകള്‍ 60 ഉം 70 ഉം KM വേഗതയില്‍ ഓവര്‍ ടേക്ക് ചെയ്യും.ആ വരവ് കണ്ടു റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓടി മാറുന്നത് എറണാകുളത്തെ സ്ഥിരം കാഴ്ചയാണ്. ഒരു വണ്ടികൾക്കും സൈഡ് കൊടുക്കാതെ റോഡിന്റെ വലതു വശം ചേര്‍ന്നേ അവര്‍ ഓടിക്കൂ. അത് വരെ വലതു വശം ചേര്‍ന്നു പോയ ബസ്, സ്റ്റോപ്പിലോ സ്റ്റാന്റിലോ എത്തുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇടതു വശത്തേക്ക്‌  ഒറ്റ ചേര്‍ക്കലാണ്‌. മറ്റു ബസ്സുകള്‍ ഓവർടേക്ക് ചെയ്ത് കയറിപ്പോകാതിരിക്കാന്‍ റോഡിന്റെ നടുക്ക് നിര്‍ത്തി ആളെ ഇറക്കുക, സിഗ്നലില്‍ ആളുകള്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ പറ്റാത്ത തരത്തിലും വാഹനങ്ങള്‍ക്ക് ഇടത്തേക്ക് തിരിക്കാൻ പറ്റാത്ത തരത്തിലും കയറ്റി നിര്‍ത്തുക, ആൾ ഇറങ്ങുകയോ കയറുകയോ ചെയ്തു തീരുന്നതിനു മുൻപ് വണ്ടി വിടുക തുടങ്ങി ഇവർ കാണിക്കുന്ന അതിക്രമങ്ങൾ എണ്ണിയാൽ തീരാത്തതാണ്.

ഇതെല്ലാം കൂടാതെ വനിതാ യാത്രക്കാരോടും വിദ്യാർത്ഥികളോടുമുള്ള നെറി കെട്ട പെരുമാറ്റങ്ങൾ വേറെയും.  


പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ആലുവ – പനങ്ങാട് റൂട്ടിലോടുന്ന ‘സിറ്റിസണ്‍’ ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്സുടമയുടെ മകനും അറസ്റ്റിലായതും വൻ വാർത്തയായിരുന്നു. ഇയാള്‍ക്കൊപ്പം യുവതിയെ ഉപദ്രവിച്ച കണ്ടക്ടറും കൂട്ട് പ്രതിയായിരുന്നു. കളമശ്ശേരി മുതല്‍ ഇവർ പിന്‍സീറ്റില്‍ വന്നിരുന്ന് ഉപദ്രവിച്ചതായും യുവതി ശക്തമായി പ്രതിഷേധിച്ചെങ്കിലും നോര്‍ത്ത് കഴിഞ്ഞതോടെ ഇവര്‍ കയറിപിടിക്കാന്‍ ശ്രമിച്ചു എന്നുമാണ് അന്ന് യുവതി പോലീസിനു കൊടുത്ത പരാതിയിൽ പറഞ്ഞത്.

ബസില്‍ ചില്ലറ നല്‍കുന്നതിനെ ചൊല്ലി, മാമംഗലത്തുനിന്നും സിറ്റി ബസില്‍ യാത്ര ചെയ്ത ഹൈക്കോടതി അഭിഭാഷകയെ കണ്ടക്ടര്‍ മര്‍ദ്ദിച്ചതായി പരാതിയുയർന്നിരുന്നു. കൊച്ചി എളമക്കര സ്വദേശിയായ അഡ്വ. പത്മകുമാരി, ബസുകാരിൽ നിന്ന് മര്‍ദ്ദനമേറ്റ കാര്യം കാണിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.

വിദ്യാർത്ഥികൾക്ക് വേണ്ടി വണ്ടി നിർത്തിക്കൊടുക്കാതിരിക്കുക, സീറ്റുണ്ടെങ്കിലും വിദ്യാർത്ഥികളെ ഇരുത്താതിരിക്കുക, അവരോടു കയർത്ത് സംസാരിക്കുക, ശാരീരികമായി പീഡിപ്പിക്കുക...അങ്ങനെ പോകുന്നു വിദ്യാർത്ഥികളോടുള്ള അതിക്രമങ്ങൾ  

മൂന്ന് വര്‍ഷം മുന്‍പ് വരിയായുള്ള ഗതാഗത സംവിധാനം നടപ്പാക്കിയിട്ടും കൊച്ചി നഗരത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. സ്വകാര്യ ബസുകളുടെ നിയമലംഘനം മൂലം വിലപ്പെട്ട എത്ര ജീവനകള്‍  റോഡുകളില്‍ പൊലിഞ്ഞാലും വാഹനാപകടങ്ങള്‍ ഇടയ്ക്ക് സംഭവിക്കാനുള്ളതല്ലേ എന്ന മട്ടാണ് അധികാരികള്‍ക്ക്. പല സംഭവങ്ങളിലും അപകടമുണ്ടാക്കുന്ന ബസുകൾ നാട്ടുകാർ കത്തിച്ച സംഭവം വരെ ഉണ്ട്. അധികാരികൾ നോക്ക് കുത്തികൾ ആകുമ്പോൾ ജനം പോലീസിന്റെയും കോടതിയുടെയും പണി എടുത്തു തുടങ്ങിയാൽ നാടിന്റെ ക്രമ സമാധാനം അവതാളത്തിൽ ആവും. ഒരിക്കൽ അഡ്വ. ഷൈജു ഇരട്ടക്കുളം എന്നയാളാണ്‌  മാതൃഭൂമി പത്രത്തിനയച്ച ഒരു കത്തില്‍ കൊച്ചിയിലെ ബസുകളെ ചുവന്ന ചെകുത്താന്മാര്‍ എന്നു വിശേഷിപ്പിച്ചത്. ഈ ചുവന്ന ചെകത്താന്മാരും (ഇപ്പോൾ നീല) ഇതിനെല്ലാം നേരെ കണ്ണടക്കുന്ന അധികാരികളും കൈ കോർക്കുമ്പോൾ, സ്വന്തം കുഞ്ഞിനെയും അമ്മയേയും അച്ഛനേയും ഭാര്യയെയും കഷണങ്ങളാക്കി പഴം പായയിൽ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകാനാണ് കൊച്ചിക്കാരുടെ യോഗമെങ്കിൽ "പടച്ചോനേ, ഇങ്ങള്  കാത്തോളീ" എന്ന് എപ്പോഴും ഉരുവിട്ട് കൊണ്ട് മാത്രം നഗര യാത്ര ചെയ്യുക....അത് ബസിലായാലും മറ്റു വാഹനത്തിലായാലും കാൽ നടയാണേലും....

ബസുകളുടെ മരണപ്പാച്ചിലിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ ആണ് താഴെ ....


ഈ വീഡിയോയുടെ യുട്യൂബ് ലിങ്ക് =>   https://www.youtube.com/watch?v=x-97d6h71O4


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


3 comments:

  1. Majority of Bus workers are Bastards .They are not human being . Only bastards bastards bastards

    ReplyDelete
  2. പറഞ്ഞതെല്ലാം അക്ഷരം പ്രതി സത്യം,പക്ഷെ എതോകെ കേരളം മുഴുവനും കാണാവുന്ന kaazhcakal ആണെന്ന് maathrm.njan ഞാൻ vidhyaarthiyആണ്.thrissur ആണ് വീട്.എവിടോകെ ഒന്നില kothal dhivasam ore busil poyaal കൂടുതൽ തെറി viliyaanu. ചുമ്മാതാണോ വിധ്യാര്തികൾ ബസിനു കല്ലെറിയുന്നത്

    ReplyDelete
    Replies
    1. എറണാകുളത്തെ മാത്രമല്ല; കേരളത്തിലെ ഒട്ടു മിക്ക സ്വകാര്യ ബസ്സുകളും അങ്ങനെ തന്നെയാണ്. ഈ പോസ്റ്റ്‌ എഴുതിയത് 2 പാവം സ്ത്രീകളെ ഇവർ കാലപുരിക്കയച്ച അന്നായിരുന്നു.

      Delete