ഞാൻ വെറും പോഴൻ

Thursday 2 February 2017

”മറക്കരുത്; മനുഷ്യനാണ് - നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”

ബഹുനില കെട്ടിടത്തിൽ നിന്നും റോഡിലേക്ക് വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ സഹായിക്കാതെ ആൾക്കൂട്ടം കാഴ്ചക്കാരായി നോക്കി നിന്നു. കൊച്ചിയിലെ തിരക്കേറിയ പത്മ ജംഗ്ഷനിൽ ശനിയാഴ്ച ആറരയോടെയാണ് സംഭവമുണ്ടായത്. ഓട്ടോറിക്ഷയും ജീപ്പും അടുത്ത് പാർക്ക് ചെയ്തിരുന്നെങ്കിലും ജനം കാഴ്ചക്കാരായി നിൽക്കുക മാത്രമാണ് ചെയ്തത്. ആ വഴി കടന്നു പോയ ഒരു സ്ത്രീയുടെയും അവരുടെ മകളുടെയും അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനായത്....



ബംഗളൂരുവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കൊപ്പൽ എന്ന സ്ഥലത്ത് അപകടത്തില്‍പ്പെട്ട അന്‍വര്‍ അലി എന്ന 18 കാരൻ 25 മിനിറ്റ് ആരും സഹായിക്കാനില്ലാതെ റോഡിൽ കിടന്നു. ഒടുവിൽ അവിടെത്തന്നെ കിടന്ന് ചോര വാര്‍ന്ന് മരിച്ചു. ഇയാൾ സഞ്ചരിച്ചിരുന്ന സൈക്കിള്‍ ഒരു സര്‍ക്കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിനും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൈസൂരിൽ ബസുമായി കൂട്ടിയിടിച്ച് തകര്‍ന്ന പോലീസ് ജീപ്പിനുള്ളില്‍ കുടുങ്ങിയ 38-കാരനായ പോലീസ് ഉദ്യോഗസ്ഥൻ ജനങ്ങളുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചത്. രണ്ട് സംഭവങ്ങളിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അപകടദൃശ്യങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനാണ് ഓടിക്കൂടിയവർ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബെംഗളൂരുവില്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശരീരം ഏറെക്കുറെ രണ്ടായിപ്പോയ ബൈക്ക് യാത്രികനായ ചെറുപ്പക്കാരന്‍ സഹായത്തിനായി അപേക്ഷിക്കുന്ന രംഗം വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നത് കഴിഞ്ഞ വർഷമാണ്.

കനിവ് എന്ന വികാരം ബാക്കിയുള്ള ഏതൊരാളും ലജ്ജ കൊണ്ട് തല കുനിച്ചു പോകുന്ന ഒരു ദാരുണ സംഭവം  രാജ്യ തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും ഈ അടുത്ത കാലത്താണ്. ഡൽഹിയിലെ സുഭാഷ് നഗറിൽ ഒരു യുവാവിനെ ഒരു ചരക്കുവാഹനം ഇടിച്ചിടുന്നു. ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവർ വണ്ടി നിറുത്തി പുറത്തിറങ്ങി വണ്ടിക്കൊന്നും പറ്റിയിട്ടില്ല എന്നുറപ്പ് ശേഷം വീണു കിടക്കുന്ന മനുഷ്യന്റെ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യാതെ വണ്ടി ഓടിച്ചു പോകുന്നു. ഒരു തിടുക്കവും വെപ്രാളവും ഇല്ലാതെയാണ് ഇയാൾ ഈ നീചമായ ഒളിച്ചോട്ടം നടത്തുന്നത് എന്ന് CCTV ഫൂട്ടേജ് കാണുന്ന ആർക്കും മനസ്സിലാവും. ഇതിനിടയിൽ ഒരു സൈക്കിൾ യാത്രക്കാരൻ വീണു കിടക്കുന്ന മനുഷ്യനെ നോക്കിക്കൊണ്ട് കടന്നു പോകുന്നു. പിന്നീട് ഒരു സൈക്കിൾ റിക്ഷയിൽ വന്ന ആൾ വീണു കിടക്കുന്ന ആളുടെ കയ്യിൽ നിന്ന് തെറിച്ചു വീണു കിടക്കുന്ന മൊബൈൽ ഫോൺ എടുത്ത് കൊണ്ട് സ്ഥലം  വിടുന്നു. അയാളോ ആ റിക്ഷാവാലയും കൂടി എന്തോ കൂടിയാലോചനയ്ക്ക് ശേഷമാണ് അപകടത്തിൽ പെട്ടയാളെ അവഗണിച്ചു കൊണ്ട് പോകുന്നതെന്ന് സീ സീ ടീ വി വീഡിയോയിൽ കാണാം. സംഭവസ്ഥലത്തിന് കേവലം 500 മീറ്ററിനുള്ളിൽ സർക്കാർ ആശുപത്രി ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒന്നര മണിക്കൂറോളം വഴിയിൽ കിടന്ന് രക്തം വാർന്ന്  മരിച്ച ഈ ഗതികെട്ട മനുഷ്യ ജന്മത്തെ അവഹണിച്ചു കടന്നുപോയത് 140 കാറുകളും, 82 ഓട്ടോറിക്ഷകളും, 181 മോട്ടോർ ബൈക്കുകളും, 45 കാൽനടക്കാരുമാണെന്ന് ഒരു പത്രം പറയുന്നത്. 

കുറച്ചു കാലങ്ങള്‍ക്കു മുന്‍പ്  ഇന്റര്‍നെറ്റില്‍ കണ്ട മറ്റൊരു ദൃശ്യമുണ്ട്‌. ബീഹാറില്‍, ഒരു സ്ത്രീയുടെ മാല മോഷ്ടിക്കന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടി കൂടി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം; മര്‍ദ്ദമേറ്റ് അവശനായ യുവാവിനെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് കാലുകള്‍ ഒരു ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴക്കുന്നു. ഏറ്റവും ക്രൂരമായ കാര്യം ഇതൊന്നുമല്ലായിരുന്നു. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയേണ്ടിയിരുന്ന ഒരു പോലീസുകാരനായിരുന്നു ആ ബൈക്ക് ഓടിച്ചിരുന്നത് എന്നതാണ് ഏറ്റവും ക്രൂരമായി തോന്നിയത്. കൂടിനില്‍ക്കുന്നവരില്‍ ആരും തന്നെ ഈ ക്രൂരത തടയാന്‍ ഒന്നും ചെയ്തില്ല എന്നതാണ് അത്ഭുതകരമായ സംഗതി. തീര്‍ച്ചയായും അയാള്‍ ചെയ്തത് തെറ്റു തന്നെ; അതിന് ശിക്ഷയും വേണം. അതിനിവിടെ നിയമം ഇല്ലേ. അങ്ങിനെയെങ്കില്‍ ശത-സഹസ്ര കോടികളുടെ അഴിമതി കാണിക്കുന്ന രാഷ്ട്രീയക്കാരനെ എങ്ങനെ ശിക്ഷിക്കണം ?

തിരുവന്തപുരത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരു മനോരോഗി നിസ്സഹായനായ ഒരു യുവാവിനെ മുക്കിക്കൊല്ലുന്നത് നിസ്സംഗതയോടെ നോക്കി നിന്നവരാണ് നമ്മള്‍ മലയാളികള്‍. ഇതിന്റെ ലൈവ് കവറേജ് കാണിച്ച ചാനലുകള്‍ പോലും നമുക്കുണ്ട്. എറണാകുളം ഷൊര്‍ണൂര്‍ തീവണ്ടിയില്‍ നിന്ന് ഒരു ക്രൂരന്റെ കൈകളിലേക്കും അതേതുടര്‍ന്ന് മരണത്തിലേക്കും പോയ സൗമ്യയുടെ ദയനീയ നിലവിളി കേട്ട ഒരാളെങ്കിലും സമയോചിതമായി പ്രവര്‍ത്തിച്ചിരുന്നെന്കില്‍ ആ കുട്ടി
ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ആ നരാധമന് വേണ്ടി കോടതിയില്‍ കേസ്‌ വാദിക്കാന്‍ ഒരു വക്കീല്‍ വന്നതും നമ്മുടെ ഇടയില്‍ നിന്ന് തന്നെയായിരുന്നു. 
ഏറ്റവും ഒടുവില്‍, തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റിനു മുന്നില്‍ ബസ് തട്ടി വീണ് ഏറെ നേരം റോഡില്‍ കിടന്ന ഒരു ബൈക്ക് യാത്രികന്‍ തിരിഞ്ഞു നോക്കാനാരുമില്ലാതെ ഗുരുതരാവസ്ഥയിലായി മരിച്ചത് കഴിഞ്ഞ ദിവസമാണ്. മനുഷ്യപ്പറ്റ് എന്നത് ചോര്‍ന്നു പോയ മനുഷ്യരാണ് നമ്മളെന്ന് ഓരോ ദിവസവും നമ്മള്‍ തെളിയിച്ച് കൊണ്ടേയിരിക്കുന്നു. അതിന്റെ ഫോട്ടോ എടുത്ത ആള്‍ പോലും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിച്ചില്ല എന്നോര്‍ക്കണം. നമ്മുടെ സമൂഹ മനസാക്ഷിക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...?? ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ ക്യാപ്ഷന്‍  തന്നെയാണ് സമൂഹത്തിന് സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിര്‍ദ്ദേശവും ...നമുക്ക് ഇങ്ങിനെയൊന്നും ആകാതിരിക്കാം”. പീഡനങ്ങളും അപകടങ്ങളും തുടരുമ്പോള്‍ പൊതു ജനം ഇപ്പോഴും അതിനെ ഇരകളുടെ മാത്രം പ്രശ്നമായി കാണുന്നിടത്താണ് നമ്മുടെ നാടിന്റെ ദുരവസ്ഥ കുടി കൊള്ളുന്നത്‌. ഇര തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്ന തിരിച്ചറിവിന് മാത്രമേ ഒരു സുരക്ഷിത സമൂഹം ഉണ്ടാക്കാന്‍ കഴിയൂ. നാളെ നമ്മളും ഇരയാവാമെന്ന സാധ്യത മുന്നില്‍ കണ്ടാലെ ക്രൂരമായ ഈ നിസ്സംഗതയുടെ ആഴം നമുക്ക് മനസ്സിലാവൂ.

മറുപുറം : ഏതു ദാരുണ സംഭവം നടക്കുമ്പോഴും മൊബൈല്‍ കാമറയും പൊക്കിപ്പിടിച്ചു പടവും വീഡിയോയുമെടുത്തു സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ എല്ലാവര്‍ക്കും എന്തൊരു ശുഷ്കാന്തിയാ ? അത് വീണ്ടും വീണ്ടും കണ്ടാസ്വദിക്കാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉള്ളപ്പോള്‍  പടമെടുക്കുന്നവരെ മാത്രം എങ്ങനെ കുറ്റപ്പെടുത്തും. യുട്യൂബിലും മറ്റു വീഡിയോ സൈറ്റുകളിലും വരുന്ന ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകള്‍ ഇതിനു ഉദാഹരണമാണ്. ഏതോ ഒരു പള്ളിയിലെ ഉത്സവത്തിന് വന്ന ആന മദമിളകി ഇടഞ്ഞിട്ട് അതിന്റെ കാല്‍ക്കീഴില്‍ പെടുന്നവരെ ഒക്കെ ചവിട്ടി മെതിക്കുന്നതും നാടിനെ വിറപ്പിക്കുന്നതും സൌദിയില്‍ പോലീസ് ഒരു കുറ്റവാളിയുടെ തല വെട്ടുന്നതും ഒരു കൊച്ചു കുട്ടിയും കുടുംബവും വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുന്നതും ഒക്കെ മൊബൈല്‍ ക്ലിപ്പുകളായി പടരുന്ന നാടാണിത്. ഏത് ദാരുണ സംഭവങ്ങളെയും ക്രൂരതയേയും കണ്‍ തുറന്ന് ആസ്വദിക്കാനുള്ള കഴിവ് നമ്മുടെ സമൂഹത്തിന് കൈവന്നിരിക്കുന്നു.  ജീവിതത്തിലെ ഓരോ നിമിഷങ്ങളും മൊബൈല്‍ കാമറയുടെ ഓര്‍മ്മയിലൊതുക്കി വീണ്ടും വീണ്ടും കണ്ടു രസിക്കുന്ന കാമറ മാനിയ...വിഷ്വല്‍ എക്സറ്റസി....മനസ്സാക്ഷിയുള്ളവര്‍ കണ്ടാല്‍ കരളു പിളര്‍ക്കുന്ന, രക്തം കട്ട പിടിക്കുന്ന ദാരുണ രംഗങ്ങള്‍ പിക്ചര്‍ മെസ്സേജുകളാക്കി നാടൊട്ടുക്കുള്ള മൊബൈലുകളിലേക്കും ഇന്റര്‍നെറ്റ് വഴി കമ്പ്യൂട്ടറുകളിലേക്കും അയച്ചു രസിക്കുന്ന ക്രൂരതയെ എന്ത് പേരിട്ടു വിളിക്കാം...എന്ത് പേരിട്ട് വിളിച്ചാലും ഇതൊരു വിഷ്വല്‍ പെര്‍വെര്‍ഷന്‍ ആണ്... അറപ്പുളവാക്കുന്ന ഈ വൈകൃതത്തിനു തക്കതായ ചികില്‍സ അത്യാവശ്യമാണ്.... അല്ലെങ്കില്‍ സ്വന്തം ആളുകള്‍ക്കിത് സംഭവിക്കുമ്പോഴും ഇവനൊക്കെ കാമറയും എടുത്തു കൊണ്ട് ചെല്ലും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment